തുണിക്കടകളില്‍ ഇപ്പോഴും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല; പരിശോധനയില്‍ 58 സ്ഥാപനങ്ങളില്‍ നിയമലംഘനം, നടപടിയെടുക്കുമെന്ന് മന്ത്രി 

സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍
തുണിക്കടകളില്‍ ഇപ്പോഴും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല; പരിശോധനയില്‍ 58 സ്ഥാപനങ്ങളില്‍ നിയമലംഘനം, നടപടിയെടുക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകളില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാത്ത 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.  

1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പരിശോധന. കേരളത്തില്‍ ടെക്‌സൈറ്റല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.സംസ്ഥാനവ്യാപകമായി 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലില്‍ 78 ഇടങ്ങളിലെ പരിശോധനയില്‍ 34 ഇടങ്ങളിലും എറണാകുളം റീജിയണലില്‍ 33 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 24 ഇടങ്ങളിലും കോഴിക്കോട് റീജിയണില്‍ 75 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 23 സ്ഥാപനങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി.വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com