ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കല്‍: ചോദ്യം ചെയ്തവരോട് എടിഎം മെക്കാനിക് ആണെന്ന് മറുപടി

സംശയം തോന്നിയ വ്യാപാരികളാണ് പൊലീസിനെ വിളിച്ചത്. 
ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കുത്തിത്തുറക്കല്‍: ചോദ്യം ചെയ്തവരോട് എടിഎം മെക്കാനിക് ആണെന്ന് മറുപടി

ആലപ്പുഴ: പട്ടാപ്പകല്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം. എടിഎം മെക്കാനിക് ആണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം.

രാവിലെ കണിച്ചുകുളങ്ങര ടൗണില്‍ കട തുറക്കാനെത്തിയ വ്യാപാരികള്‍ ശബ്ദം കേട്ട് എംടിഎം കൗണ്ടറിന് സമീപത്ത് ചെന്നപ്പോള്‍ ശ്രീകുമാര്‍ ഉളിയും ചുറ്റികയും ഉപോഗിച്ച് എംടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ എടിഎം മെക്കാനിക് എന്നായിരുന്നു ഇയാളുടെ മറുപടി. സംശയം തോന്നിയ വ്യാപാരികളാണ് പൊലീസിനെ വിളിച്ചത്. 

പൊലീസ് എത്തി ശ്രീകുമാറിനെ പിടികൂടി ചോദ്യംചെയ്തപ്പോള്‍, തനിക്കൊപ്പം മറ്റ് ചിലര്‍ കൂടി ഉണ്ടെന്നും കേടായ എംടിഎം ശരിയാക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയതാണെന്നുമാണ് ആദ്യം പറഞ്ഞത്. പിന്നീട് പലവട്ടം മൊഴിമാറ്റി. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതതോടെ മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസിനു സംശയം തോന്നി. 

എന്നാല്‍ എംടിഎം മോഷ്ടാക്കള്‍ ചെയ്യുന്ന രീതിയില്‍ സിസിടിവി ക്യാമറ പേപ്പര്‍ ഉപയോഗിച്ച് ഇയാള്‍ മറിച്ചിരുന്നു. മെഷീനിലെ പണം സൂക്ഷിച്ചിരിക്കുന്ന ഭാഗം ഇളക്കിമാറ്റുന്ന രീതിയും നന്നായി അറിയാമെന്ന് ചോദ്യംചെയ്യലില്‍ നിന്നും വ്യക്തമായി. മോഷണക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ആലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com