കെവിനെ കൊല്ലാം, അത് ഞാന്‍ ചെയ്‌തോളാം, അവന്‍ തീര്‍ന്നു; ചാക്കോയ്ക്ക് സാനു അയച്ച സന്ദേശം 

'കൊല്ലാം, ഞാന്‍ ചെയ്‌തോളം, അവന്‍ തീര്‍ന്നു' എന്നീ വാട്‌സാപ് സന്ദേശങ്ങളാണ് കോടതി മുന്‍പാകെ കൈമാറിയത്
കെവിനെ കൊല്ലാം, അത് ഞാന്‍ ചെയ്‌തോളാം, അവന്‍ തീര്‍ന്നു; ചാക്കോയ്ക്ക് സാനു അയച്ച സന്ദേശം 


കോട്ടയം: കെവിനെ കൊല്ലുമെന്ന് ഒന്നാം പ്രതി ഷാനു ചാക്കോ കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ അച്ഛനുമായ ചാക്കോയോട് വാട്സാപ്പ്  ചാറ്റില്‍ പറയുന്നത് കണ്ടെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിബിസിഐ ഡിവൈഎസ്പി ഗിരീഷ് പി സാരഥി കോടതി മുമ്പാകെ മൊഴി നല്‍കി 'കൊല്ലാം, ഞാന്‍ ചെയ്‌തോളം, അവന്‍ തീര്‍ന്നു' എന്നീ വാട്‌സാപ് സന്ദേശങ്ങളാണ് കോടതി മുന്‍പാകെ കൈമാറിയത്. 

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ തലേന്ന് ഒന്നാം പ്രതി സാനു ചാക്കോ പിതാവ് ചാക്കോ ജോണിന് അയച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയില്‍ മൊഴി നല്‍കി. മൊബൈല്‍ സന്ദേശങ്ങള്‍ തന്റെ ഔദ്യോഗിക ഫോണില്‍ ഫോട്ടോ എടുത്ത് പ്രിന്‍സിപ്പല്‍ സബ്് രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ പ്രിന്റ് ഔട്ട് എടുത്തതായും അദ്ദേഹം പറഞ്ഞു.

സാനുവിന്റെ ഫോണിലെ 'പപ്പാ കുവൈത്ത്' എന്ന ആളുമായുള്ള വാട്‌സ്ആപ് ചാറ്റ് പരിശോധിച്ചു. ചാക്കോ ജോണിന്റെ ഫോണ്‍ നമ്പറാണു പപ്പാ കുവൈറ്റ് എന്ന പേരില്‍ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങള്‍ ഉണ്ടായിരുന്നത്. രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്‌സ്ആപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു ചാക്കോ പറയുന്നുണ്ട്. 'കെവിന്റെ പ്രൊഫൈല്‍ ചെക്കു ചെയ്തു' എന്ന സന്ദേശം ലിജോ സാനുവിനും അയച്ചു.

മറുപടിയായി 'അവന്‍ തീര്‍ന്നു, ഡോണ്ട് വറി' എന്ന് സാനു ലിജോയ്ക്കു മറുപടി നല്‍കിയതായും കണ്ടെത്തി. കെവിനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്‌സാപ് സന്ദേശങ്ങള്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകള്‍ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്നു സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിക്കുന്ന രേഖയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. 7 പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഫോണുകള്‍ ഗിരീഷ് പി. സാരഥി തിരിച്ചറിഞ്ഞു.

കെവിന്റെ ലുങ്കി ഏഴാം പ്രതി ഷിഫിന്‍ സജാദ് ചാലിയക്കര പുഴയുടെ തീരത്തു നിന്നു കണ്ടെത്തി നല്‍കിയതായി ഗിരീഷ് പി. സാരഥി മൊഴി നല്‍കി. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നു രക്തക്കറയും മുടിയിഴകളും വിരലടയാളങ്ങളും ലഭിച്ചു. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ ബന്ധു അനീഷിനെ പ്രതികള്‍ മര്‍ദിച്ചപ്പോള്‍ കൈ തെറ്റി 9ാം പ്രതി ടിറ്റോ ജെറോമിന്റെ മൂക്കില്‍ കൊണ്ടു. ടിറ്റോയുടെ ചോരയാണു വാഹനത്തില്‍ നിന്നു ലഭിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ കണ്ടതായി പ്രൊസിക്യൂഷന്‍ അറിയിച്ചു. ഗിരീഷ് പി. സാരഥിയുടെ വിസ്താരം തിങ്കളാഴ്ച തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com