അതിരപ്പിള്ളിയുടെ കാവലാള്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു

അച്ഛന്‍ മരിച്ച കോഴിവേഴാമ്പലിന്റെ ഇണയേയും കുഞ്ഞിന് പോറ്റിയാണ് ബൈജു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.
അതിരപ്പിള്ളിയുടെ കാവലാള്‍ ബൈജു കെ വാസുദേവന്‍ അന്തരിച്ചു

പ്രകൃതി സ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ വാസുദേവന്‍ (46) അന്തരിച്ചു. അതിരപ്പള്ളി വനമേഖലയില്‍ വെച്ചായിരുന്നു മരണം. മരത്തില്‍ നിന്ന് വീണാണ് മരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുന്നു. 

അപൂര്‍വ്വയിനം പക്ഷികളെയും വേഴാമ്പല്‍ കുടുംബത്തില്‍പ്പെട്ട ഒരുപാട് പക്ഷികളെയും നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ബൈജു വാസുദേവന്‍ അതിരപ്പിള്ളി കാടിന്റെ പ്രിയ തോഴനായാണ് അറിയപ്പെടുന്നത്. 

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരെയാകെ സങ്കടപ്പെടുത്തുന്നതാണു ബൈജുവിന്റെ മരണം. പക്ഷിക്കുഞ്ഞുങ്ങള്‍ക്കു രക്ഷിതാവായും ചുറ്റും കാണുന്ന പ്രകൃതിയുടെ സംരക്ഷകനായും ഇനി ബൈജു ഉണ്ടാവില്ലെന്ന വാര്‍ത്ത വേദനയോടെ അംഗീകരിക്കാം. 

അച്ഛന്‍ മരിച്ച കോഴിവേഴാമ്പലിന്റെ ഇണയേയും കുഞ്ഞിന് പോറ്റിയാണ് ബൈജു അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. 2018 ഏപ്രില്‍ അഞ്ചിനാണു വഴിയരികില്‍ കൊക്കില്‍ തീറ്റയുമായി ചത്തു കിടക്കുന്ന ആണ്‍വേഴാമ്പലിനെ പ്രദേശവാസിയായ ബൈജു കെ.വാസുദേവന്‍ കണ്ടത്. വനംവകുപ്പ് അധികൃതരും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവില്‍ ചീനി മരപ്പൊത്തില്‍ വേഴാമ്പല്‍ക്കൂട് കണ്ടെത്തി.

25, 30 അടി ഉയരമുള്ള മരത്തില്‍ വിശന്ന് തളര്‍ന്ന ഇണ വേഴാമ്പലിനേയും കുഞ്ഞിനെയുമായിരുന്നു ബൈജു കണ്ടത്. തുടര്‍ന്ന് ഇവര്‍ക്ക് തീറ്റ നല്‍കുന്ന ജോലി വനംവകുപ്പ് ഏറ്റെടുത്തു. ചീനി മരത്തില്‍ മുള ഏണിവച്ചു കൂട്ടില്‍ അമ്മക്കിളിക്കും കുഞ്ഞിനും തീറ്റ നല്‍കി ജീവന്‍ നിലനിര്‍ത്തി. 

ഈ പ്രവൃത്തിയിലൂടെ ബൈജുവിനെ പ്രശംസിച്ച് നിരവധിയാളുകളാണെത്തിയത്. 2018 ഒക്ടോബറില്‍ ചാലക്കുടിയില്‍ ആളിപ്പടര്‍ന്ന കാട്ടുതീ അണയ്ക്കുന്നതിനു മുന്‍നിരയില്‍ നിന്നതും ബൈജുവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com