ആദ്യം കാറിടിച്ചു വീഴ്ത്തി; പിന്നാലെ പിന്തുടര്‍ന്ന് വെട്ടി; പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പട്ടാപ്പകല്‍ പൊലീസുകാരന്‍ പൊലീസുകാരിയെ കൊലപ്പെടുത്തി

പട്ടാപ്പകല്‍ വീടിനു മുന്നില്‍ പൊലീസുകാരിയെ വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി
ആദ്യം കാറിടിച്ചു വീഴ്ത്തി; പിന്നാലെ പിന്തുടര്‍ന്ന് വെട്ടി; പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി; പട്ടാപ്പകല്‍ പൊലീസുകാരന്‍ പൊലീസുകാരിയെ കൊലപ്പെടുത്തി

ആലപ്പുഴ: കേരളത്തെ നടുക്കി പട്ടാപ്പകല്‍ വീടിനു മുന്നില്‍ പൊലീസുകാരിയെ വെട്ടിയും കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തി. പ്രതിയും പൊലീസുകാരന്‍. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെയാണ് (34) സ്‌കൂട്ടറില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടര്‍ന്ന് തീ കൊളുത്തിയും കൊലപ്പെടുത്തിയത്. 

വള്ളികുന്നം തെക്കേമുറി ഉപ്പന്‍വിളയില്‍ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്‌തേലില്‍ എന്‍.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചു വര്‍ഷം മുന്‍പു പൊലീസില്‍ ചേര്‍ന്ന സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. സൗമ്യ സൗഹൃദം നിരസിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണു ക്രൂരകൃത്യത്തിനു തുനിഞ്ഞതെന്നു പൊലീസ് സംശയിക്കുന്നു. അജാസ് ശല്യം ചെയ്യുന്നുവെന്നു സൗമ്യ കുറച്ചുദിവസം മുന്‍പു മകനോടു പറഞ്ഞതായി സൂചനയുണ്ട്.

വൈകിട്ട് നാലോടെ സൗമ്യയുടെ വീടിനു മുന്നിലായിരുന്നു സംഭവം. പിഎസ്‌സിയുടെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയെഴുതി മടങ്ങിയെത്തിയ സൗമ്യ സ്‌റ്റേഷനിലേക്കു പോകാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതായിരുന്നു. വഴിയില്‍ കാത്തുനിന്ന പ്രതി ആദ്യം കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി. ഭയന്ന് അടുത്ത വീട്ടിലേക്കോടിയ സൗമ്യയെ പിന്തുടര്‍ന്നു ചെന്ന് കൊടുവാള്‍ കൊണ്ട് കഴുത്തില്‍ വെട്ടുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. സൗമ്യ സംഭവസ്ഥലത്തു മരിച്ചു. കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും മകളാണു സൗമ്യ. ഭര്‍ത്താവ് സജീവ് അവധി കഴിഞ്ഞ് മൂന്നാഴ്ച മുന്‍പാണു ലിബിയയിലേക്കു മടങ്ങിയത്. മക്കള്‍: ഋഷികേശ്, ആദികേശ്, ഋതിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com