പാലക്കാട് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു

പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു
പാലക്കാട് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു

പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി. പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു. സംഘടനയുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി. 

സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവച്ചു. ശശിക്കെതിരെ പരാതി നൽകിയപ്പോൾ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. യുവതിക്കൊപ്പം നിന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. കൂടാതെ നിരന്തരം അപവാദപ്രചാരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്. എലപ്പുള്ളിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ പഠന ക്യാമ്പിനൊപ്പം ചേർന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്. 

കഴിഞ്ഞ വർഷം ഓ​ഗസ്റ്റ് 14നാണ് യുവതി പികെ ശശിക്കെതിരെ പരാതി നല്‍കിയത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. 

പീഡന പരാതി പാർട്ടി അന്വേഷിച്ചിരുന്നു. തുടർന്ന് ഷൊര്‍ണൂര്‍ എംഎല്‍എ കൂടിയായ പികെ ശശിയെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നായിരുന്നു സസ്പെൻഷൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com