പിളര്‍പ്പിലേക്ക് നീങ്ങി കേരളാ കോണ്‍ഗ്രസ്;  ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കരുത്; അനധികൃതമെന്ന് പിജെ ജോസഫ്

കോട്ടയത്ത് ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്
പിളര്‍പ്പിലേക്ക് നീങ്ങി കേരളാ കോണ്‍ഗ്രസ്;  ജോസ് കെ മാണി വിളിച്ച യോഗത്തില്‍ പങ്കെടുക്കരുത്; അനധികൃതമെന്ന് പിജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം  പിളര്‍പ്പിലേക്ക് അടുക്കുന്നതായി സൂചന. കോട്ടയത്ത് ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്ന് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫ്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനമാണിത്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഉള്‍പ്പെടെയുള്ള എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിജെ ജോസഫ് ഇ മെയില്‍ സന്ദേശം അയച്ചു. 

നാനൂറോളം അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയിലെ മൂന്നൂറോളം അംഗങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നത്. കെഎം മാണി അന്തരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താന്‍ സംസ്ഥാന കമ്മറ്റി ചേര്‍ന്ന് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഈ ആവശ്യം പിജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വര്‍ക്കിങ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്. ഇത് ഇരുപക്ഷങ്ങളും തമ്മിലുള്ള അധികാര വടംവലിയിലേക്ക് നീങ്ങുകയായിരുന്നു. 

സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമിതിയിലെ 127അംഗങ്ങള്‍ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നല്‍കിയിരുന്നു.എന്നാല്‍ ഇതിനു ജോസഫ് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മറ്റി വിളിച്ചിരിക്കുന്നത്.

ഇന്നത്തെ യോഗം ചേരലിനെ വിമത പ്രവര്‍ത്തനമായി കണക്കാക്കാനാകില്ല. യോഗത്തില്‍ പുതിയ ചെയര്‍മാനെ കണ്ടെത്തും. പി ജെ ജോസഫിനു വേണമെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാം. വോട്ടെടുപ്പില്‍ വിജയിക്കുന്ന ആള്‍ പുതിയ ചെയര്‍മാന്‍ എന്ന ഫോര്‍മുലയാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാന കമ്മറ്റിയില്‍ ജോസ് കെ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. ഇതു കണക്കാക്കിയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഇതിനെ വിമത നീക്കമായാണ് പി ജെ ജോസഫ് കണക്കാക്കുന്നത്. അതുകൊണ്ട് ഇതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ജോസഫിന്റെ നീക്കം. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും എം എല്‍ എയുമായ സിഎഫ് തോമസ് ജോസ് കെ മാണിക്കൊപ്പമല്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാണി വിഭാഗത്തില്‍ നേരിയ വിള്ളല്‍ വരുത്താനും ജോസഫ് വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാം നേരത്തെ തന്നെ ജോസഫ് പക്ഷത്തേക്ക് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com