സൗമ്യയുടെ അമ്മ പറഞ്ഞത് നിഷേധിച്ച് വളളികുന്ന് എസ്‌ഐ; കൊലപാതകത്തിന് ശേഷമാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നത്

അജാസിന്റെ ഭീഷണിയുളളതായി പരാതി നല്‍കിയിരുന്നുവെന്ന സൗമ്യയുടെ അമ്മയുടെ ആരോപണം നിഷേധിച്ച് വളളികുന്ന് എസ്‌ഐ
സൗമ്യയുടെ അമ്മ പറഞ്ഞത് നിഷേധിച്ച് വളളികുന്ന് എസ്‌ഐ; കൊലപാതകത്തിന് ശേഷമാണ് പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നത്

ആലപ്പുഴ: അജാസിന്റെ ഭീഷണിയുളളതായി പരാതി നല്‍കിയിരുന്നുവെന്ന സൗമ്യയുടെ അമ്മയുടെ ആരോപണം നിഷേധിച്ച് വളളികുന്ന് എസ്‌ഐ. അജാസ് തന്നെ ഭീഷണിപ്പെടുത്തുന്നതായി സൗമ്യ തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് വളളികുന്നം എസ്‌ഐ ഷൈജു എബ്രഹാം പറഞ്ഞു. കൊലപാതകത്തിന് ശേഷമാണ് പ്രതിയെ കുറിച്ചുളള വിവരം ലഭിക്കുന്നത്. സ്റ്റേഷനിലുളള മറ്റുളളവരോടും അജാസിനെ കുറിച്ച് സൗമ്യ പരാതിപ്പെട്ടിരുന്നില്ലെന്നും ഷൈജു എബ്രഹാം പറയുന്നു.

മുന്‍പും സൗമ്യയെ കൊലപ്പെടുത്താന്‍ അജാസ് ശ്രമിച്ചിരുന്നതായി പറഞ്ഞതിനൊപ്പമാണ് എസ്‌ഐയോട് പരാതിപ്പെട്ടിരുന്നു എന്ന കാര്യം കൂടി സൗമ്യയുടെ അമ്മ ആരോപിച്ചത്. മകളെ പെട്രോളൊഴിച്ച് തന്നെ കൊലപ്പെടുത്താനാണ് അജാസ് ശ്രമിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി സൗമ്യ പറഞ്ഞിട്ടുണ്ട്. ഇനി തന്റെ മകളെ വിളിച്ച് ശല്യം ചെയ്യരുതെന്ന് അജാസിന് താക്കീത് നല്‍കിയിരുന്നതായും ഇന്ദിര പറയുന്നു. വായ്പ വാങ്ങിയ പണം സൗമ്യ തിരികെ കൊടുത്തിട്ടും അജാസ് വാങ്ങാന്‍ തയ്യാറായില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ വള്ളിക്കുന്ന് എസ്‌ഐയെ മൂന്ന്് മാസം മുന്‍പ് അറിയിച്ചതായാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് എസ്‌ഐ രംഗത്തുവന്നത്.  

വള്ളികുന്നത്ത് പൊലീസുകാരിയെ സീനിയര്‍ ഓഫീസര്‍ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തി പെട്രോള്‍ ഒഴിച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണെന്ന് പൊലീസ് പറയുന്നു. വിവാഹ അഭ്യര്‍ത്ഥനയുമായി അജാസ് നിരന്തരം സൗമ്യയെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സൗമ്യ വഴങ്ങിയിരുന്നില്ല. ഇതാണ് കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.

അജാസില്‍ നിന്ന് സൗമ്യ ഒന്നരലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഈ തുക അജാസിന് നല്‍കാനായി കഴിഞ്ഞയാഴ്ച അമ്മയ്‌ക്കൊപ്പം സൗമ്യ കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഈ തുക വാങ്ങാന്‍ തയ്യാറായില്ല. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ട് ചെന്നാക്കിയതും അജാസ് തന്നെയാണെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊടുവാള്‍ കൊ്ണ്ട് വെ്ട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 

സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് സൂചന.ആസൂത്രിതവും ക്രൂരവുമായിരുന്നു കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്‌കൂട്ടറില്‍ പുറത്തേക്ക് പോവുകയായിരുന്ന സൗമ്യയെ വഴിയില്‍ കാത്തിരുന്ന പ്രതി കാറിച്ചുവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാളുകൊണ്ട് വെട്ടി താഴെയിട്ടു. കയ്യില്‍ ഒരു കത്തിയും ചെറിയ വാളും പ്രതി കരുതിയിരുന്നു. പിന്നീട് കുപ്പിയിലുണ്ടായിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സൗമ്യ പ്രതിയെ കെട്ടിപ്പിടിച്ചു. അങ്ങനെയാണ് പ്രതിക്ക് പൊള്ളലേറ്റത്. അജാസിന്റെ വസ്ത്രങ്ങള്‍ കത്തുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് പ്രതിയെ വളയുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്

സൗമ്യ തല്‍ക്ഷണം മരിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് മാറ്റി. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനാണ് അജാസ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com