വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി അലഞ്ഞത് കിലോമീറ്ററുകള്‍; മനോനില തെറ്റിയ ആളെ കണ്ടെത്തി

മനോനിലയ്ക്കും ഓര്‍മശക്തിക്കും തകരാറ് സംഭവിച്ചെങ്കിലും ഭാര്യയുടെ ഫോണ്‍ നമ്പര്‍ ഇദ്ദേഹം മറന്നില്ല
വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി അലഞ്ഞത് കിലോമീറ്ററുകള്‍; മനോനില തെറ്റിയ ആളെ കണ്ടെത്തി

മയ്യഴി; വാഹനാപകടത്തില്‍ മരിച്ച ഭാര്യയെ തേടി വീടുവിട്ടിറങ്ങിയ മനോനില തെറ്റിയ ആളെ കണ്ടെത്തി. ന്യൂമാഹി പെരിങ്ങാടിയിലെ മായക്കാവില്‍ വിനയരാജിനെ(55)യാണ് തമിഴ്‌നാട്ടിലെ കുംഭകോണത്ത് നിന്നാണ് കണ്ടെത്തിയത്. ജൂണ്‍ ഏഴിനാണ് കോയമ്പത്തൂരിലെ വീട്ടില്‍നിന്ന് ഇദ്ദേഹം ഭാര്യ ശാന്തിയെത്തേടി വീടുവിട്ടിറങ്ങിയത്. 

ഭാര്യയെ അന്വേഷിച്ച് മൂന്നൂറു കിലോമീറ്ററില്‍ അധികം ദൂരമാണ് വിനയരാജ് സഞ്ചരിച്ചത്. മനോനിലയ്ക്കും ഓര്‍മശക്തിക്കും തകരാറ് സംഭവിച്ചെങ്കിലും ഭാര്യയുടെ ഫോണ്‍ നമ്പര്‍ ഇദ്ദേഹം മറന്നില്ല. ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ്‌ വിനയരാജ് എവിടെയെന്ന് വീട്ടുകാര്‍ അറിഞ്ഞത്. 

മാര്‍ച്ച് മൂന്നിന് രാത്രി കോയമ്പത്തൂരിലുണ്ടായ കാറപകടത്തിലാണ് വിനയരാജിന്റെ ഭാര്യ ശാന്തി(44) മരിച്ചത്. അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ വിനയരാജ് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു. ഭാര്യ മരിച്ച വിവരമറിഞ്ഞതോടെ മനോനില തകരാറിലായ ഇദ്ദേഹത്തിന്റെ ഓര്‍മശക്തിക്കും തകരാര്‍ സംഭവിച്ചു. ഭാര്യയെ അന്വേഷിച്ചാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോയമ്പത്തൂര്‍ കോവൈപുത്തൂരിലെ താമസസ്ഥലത്തുനിന്നു മുന്നൂറിലേറെ കിലോമീറ്റര്‍ ദൂരെയാണ് കുംഭകോണം. വീടുവിട്ടിറങ്ങുമ്പോള്‍ ഇദ്ദേഹത്തിന്റെ കൈയില്‍ മൊബൈല്‍ ഫോണോ പണമോ ഉണ്ടായിരുന്നില്ല.

തന്റെ ഭാര്യയെ കാണാനില്ലെന്നും അന്വേഷിച്ചിറങ്ങിയതാണെന്നും കുംഭകോണത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറോട് വിനയരാജ് പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍നിന്നു ഭാര്യയുടെ ഫോണിലേക്കു അദ്ദേഹം വിളിക്കുകയായിരുന്നു.  ശനിയാഴ്ച രാത്രിതന്നെ ബന്ധുക്കള്‍ പോലീസുമായി കുംഭകോണത്തെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com