'ജയിലിലിരുന്നും പരോളിലിറങ്ങിയും ഓപ്പറേഷന്‍'; സിപിഎമ്മിന്റെ കണ്ണ് തുറപ്പിച്ചത് കൊടി സുനിയുടെ ചെയ്തികള്‍

'ജയിലിലിരുന്നും പരോളിലിറങ്ങിയും ഓപ്പറേഷന്‍'; സിപിഎമ്മിന്റെ കണ്ണ് തുറപ്പിച്ചത് കൊടി സുനിയുടെ ചെയ്തികള്‍
'ജയിലിലിരുന്നും പരോളിലിറങ്ങിയും ഓപ്പറേഷന്‍'; സിപിഎമ്മിന്റെ കണ്ണ് തുറപ്പിച്ചത് കൊടി സുനിയുടെ ചെയ്തികള്‍

കണ്ണൂര്‍: പാര്‍ട്ടിബന്ധമുള്ള ക്വട്ടേഷന്‍ സംഘങ്ങളെ തള്ളാനുള്ള സിപിഎം. തീരുമാനത്തിനുപിന്നില്‍ കൊടി സുനി സംഘത്തിന്റെ ചെയ്തികള്‍. പരോളിലിറങ്ങിയും ജയിലിലിരുന്നും 'ഓപ്പറേഷന്‍' നടത്തുന്ന സംഘം തലശ്ശേരി കൂത്തുപറമ്പ് മേഖലയില്‍ വലിയ ഭീഷണി സൃഷ്ടിക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടാണ് പാര്‍ട്ടിയുടെ പുനര്‍വിചിന്തനത്തിന് കാരണമായത്.

കഴിഞ്ഞ ജനുവരിയില്‍ കൂത്തുപറമ്പില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ കൈതേരിയിലെ റഫ്ഷാന്‍ എന്നയാളെ തട്ടിക്കൊണ്ടുപോയിരുന്നു. റഫ്ഷാന്റെ സഹോദരനെതിരേ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനി പരോളിലിറങ്ങിയത്.

റഫ്ഷാന്റെ സഹോദരന്റെ പക്കല്‍ ഗള്‍ഫില്‍നിന്ന് ഒരാള്‍ കൊടുത്തയച്ച സ്വര്‍ണം കൈമാറാത്തതായിരുന്നു കാരണം. വിശ്വാസവഞ്ചന കാട്ടിയതിനും സ്വര്‍ണം തിരിച്ചുകൊടുപ്പിക്കുന്നതിനുമായിരുന്നു ക്വട്ടേഷന്‍. തട്ടിക്കൊണ്ടുപോയ റഫ്ഷാനെ വയനാട്ടിലെ റിസോര്‍ട്ടില്‍ ക്രൂരമായി പീഡിപ്പിക്കുകയും 16,000 രൂപയും ഫോണും തട്ടിപ്പറിച്ചുവെന്നുമാണ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസ്. ജയിലിലേക്ക് തിരിച്ചുപോയ കൊടി സുനിയെ പ്രതിചേര്‍ത്തതോടെയാണ് കേസിന് വഴിത്തിരിവായത്.

കൊടി സുനിയെയും സംഘത്തെയും കസ്റ്റഡിയില്‍വാങ്ങി ചോദ്യംചെയ്ത പോലീസിന് കൂത്തുപറമ്പ് മേഖലയിലെ ഹവാലാ ഇടപാടുകളെയും ക്വട്ടേഷന്‍ സംഘങ്ങളെയും പറ്റി വിവരം ലഭിച്ചു. കൂത്തുപറമ്പ്തലശ്ശേരി മേഖലയിലെ അക്രമകൊലപാതക കേസുകളില്‍ പ്രതികളായ ചില സിപിഎം. പ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്തത്. ഏതുതരത്തില്‍ പാര്‍ട്ടി ബന്ധമുള്ളവരായാലും ക്വട്ടേഷന്‍ സംഘങ്ങളുമായി അവര്‍ക്ക് ബന്ധമുണ്ടെങ്കില്‍ ഒറ്റപ്പെടുത്തണമെന്ന് തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com