'പിടിച്ചുനില്‍ക്കണമെങ്കില്‍ നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപ്പോറ്റണം; ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല': കെ സുരേന്ദ്രന്‍

ഇടതു കൂലി എഴുത്തുകാരും സൈബര്‍ കമ്മികളും ഇതിനെയാണ് നമ്പര്‍ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്
'പിടിച്ചുനില്‍ക്കണമെങ്കില്‍ നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപ്പോറ്റണം; ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല': കെ സുരേന്ദ്രന്‍

കൊച്ചി: കണ്ണൂരില്‍ വ്യവസായി ആത്മഹത്യ ചെയ്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സാജന്‍ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേര്‍ക്കു തൊഴിലുകൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി. പി എമ്മുകാര്‍ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവര്‍ കാണിക്കും. പിടിച്ചുനില്‍ക്കണമെങ്കില്‍ നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപ്പോറ്റണമെന്ന് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളം മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്. ഇടതു കൂലി എഴുത്തുകാരും സൈബര്‍ കമ്മികളും ഇതിനെയാണ് നമ്പര്‍ 1 എന്ന ഓമനപ്പേരിട്ടു വിളിക്കുന്നത്. സാജന്‍ ഒരു ഒറ്റപ്പെട്ട രക്തസാക്ഷിയല്ല. ഇങ്ങനെ പതിനായിരങ്ങളുണ്ട് നമ്മുടെ നാട്ടില്‍. ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ അന്യരാജ്യത്തു പോയി കഠിനാധ്വാനം ചെയ്ത് സമ്പാദിക്കുന്ന പണം എന്തെങ്കിലും ഒരു വ്യവസായം തുടങ്ങി പത്തുപേര്‍ക്കു തൊഴിലുകൊടുക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതു പൂട്ടിച്ച് അയാളെ കുത്തുപാളയെടുപ്പിച്ചേ സി. പി എമ്മുകാര്‍ അടങ്ങൂ. അതിനുവേണ്ടി എന്തു വൃത്തികേടും അവര്‍ കാണിക്കും. പിടിച്ചുനില്‍ക്കണമെങ്കില്‍ നാട്ടിലെ പാര്‍ട്ടിക്കാരെ മുഴുവന്‍ തീറ്റിപ്പോറ്റണം. പോരാത്തതിന് പ്രദേശത്തെ മുഴുവന്‍ സാമൂഹ്യവിരുദ്ധര്‍ക്കും അവിടെ ജോലി കൊടുക്കണം. സാജന്റെ കാര്യത്തില്‍ ആ പാവം കരുതിയത് പി. ജയരാജനാണ് കണ്ണൂരിലെ പാര്‍ട്ടിയെ മുഴുവന്‍ നിയന്ത്രിക്കുന്നതെന്നാണ്. ജയരാജനും അദ്ദേഹത്തിന്റെ ഉള്‍പ്പോക്കറ്റ് സ്ഥാപനത്തിനും ആവുന്നത്ര ഈ മനുഷ്യന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാജനോടടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. എം. വി. ഗോവിന്ദനും ഭാര്യയും ഇക്കാരണത്താല്‍ സാജനെ പരമാവധി ദ്രോഹിച്ചു. ഗോവിന്ദന്റെ ഭാര്യ ചെയര്‍ പേഴ്‌സണായുള്ള നഗരസഭ പ്രതികാരനടപടി എടുത്തതുകൊണ്ടു മാത്രമാണ് സാജന്‍ ജീവനൊടുക്കിയത്. ആന്തൂര്‍ നഗരസഭ എന്നു പറഞ്ഞാല്‍ മല്‍സരിക്കാന്‍ പോലും മറ്റുള്ളവരെ അനുവദിക്കാത്ത പ്രദേശമാണ്. ആത്മഹത്യാ പ്രേരണയ്ക്ക് ഗോവിന്ദന്റേയും ഭാര്യയുടേയുംപേരില്‍ കേസ്സെടുക്കണം. കേരളത്തില്‍ ആരും മുതല്‍ മുടക്കാന്‍ തയ്യാറാവാത്തത് സി. പി. എമ്മിനെ ഭയന്നിട്ടാണ്. ജിമ്മും ലോകകേരളസഭയും നടത്തിയതുകൊണ്ടായില്ല ഇമ്മാതിരി ഗോവിന്ദന്‍മാരെ പടിയടച്ചു പിണ്ഡം വെക്കാതെ കേരളം ഗതി പിടിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com