ആലപ്പുഴ: വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയെ തീക്കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് അജാസ് അലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലുവ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അജാസ്. സൗമ്യയെ പെട്രൊളൊഴിച്ച് കത്തിക്കുന്നതിനിടെയാണ് അജാസിനും ഗുരുതരമായി പൊള്ളലേറ്റത്.
40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് അജാസിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം മിക്കവാറും തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഉയര്‍ന്ന രക്ത സമ്മര്‍ദം കാരണം നടന്നില്ല. വൈകീട്ടോടെ നില വഷളാവുകയായിരുന്നു.
വള്ളികുന്നം സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ പെട്രോളൊഴിച്ച് കത്തിച്ചത് വിവാഹഭ്യര്‍ത്ഥന നിരസിച്ചത് മൂലമെന്നു അജാസ് നേരത്തെ മൊഴി നൽകിയിരുന്നു. കൊച്ചിയില്‍ നിന്ന് ആയുധങ്ങളും പെട്രോളും കാറില്‍ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സൗമ്യയെ വീഴ്ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ