ആന്തൂര്‍ : തടസം നിന്നത് നഗരസഭ സെക്രട്ടറി ; ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി മന്ത്രി ; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് നിര്‍ദേശം

സെക്രട്ടറിയെ ഉപദേശിച്ചത് ആരെന്ന് കണ്ടെത്തണം. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കി
ആന്തൂര്‍ : തടസം നിന്നത് നഗരസഭ സെക്രട്ടറി ; ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി മന്ത്രി ; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് നിര്‍ദേശം

തിരുവനന്തപുരം: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന്റെ ഫയല്‍ തിരുത്താനുള്ള അസിസ്റ്റന്റ് എന്‍ജിനീയറുടെ ശ്രമത്തിന് തടസം നിന്നത് നഗരസഭ സെക്രട്ടറിയെന്ന് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ പൂര്‍ത്തീകരണ രേഖ നല്‍കാനായില്ല. സംയുക്ത പരിശോധനയില്‍ തള്ളിയ വാദങ്ങള്‍ നിരത്തിയാണ് സെക്രട്ടറി പൂര്‍ത്തീകരണ രേഖ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം വിശദമാക്കുന്നത്. അവസാനവട്ട പരിശോധനയില്‍ ചില ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു . പ്ലാനില്‍ തിരുത്തലുകള്‍ വരുത്താന്‍ ആണ് നിര്‍ദ്ദേശിച്ചത്. തിരുത്തലിന് ശേഷം അനുമതി നല്‍കാന്‍ ഫയലില്‍ എഴുതിയെന്നും എഞ്ചിനീയറിംഗ് വിഭാഗം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ആന്തൂര്‍ നഗരസഭ വാര്‍ത്താ കുറിപ്പില്‍ അവകാശപ്പെട്ടത് ഓഡിറ്റോറിയത്തില്‍ മൂന്ന് ചട്ട ലംഘനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് എന്നാല്‍ ടൗണ്‍ പ്ലാനര്‍ പരിശോധനയില്‍  കണ്ടെത്തിയത് ഒന്ന് മാത്രമായിരുന്നു. പ്ലാനിന് പുറമെയുള്ള കോണ്ക്രീറ്റ് സ്‌ളാബ് നിര്‍മിച്ചു എന്നത് മാത്രമായിരുന്നു കണ്ടെത്തിയ ചട്ടലംഘനം. എന്നാല്‍ മറ്റു കാരണങ്ങള്‍ നിരത്തി നഗരസഭ അനുമതി നിഷേധിക്കുമെന്ന് സാജന്‍ അറിഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യവസായിയുടെ കുടുംബം വ്യക്തമാക്കുന്നു. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് തദ്ദേശസ്വയംഭരണമന്ത്രി എ സി മൊയ്തീന്‍ ഫയലുകള്‍ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. ഫയലുകല്‍ പരിശോധിച്ച മന്ത്രി, വീഴ്ചയുണ്ടായിട്ടില്ലെന്ന ഉദ്യോഗസ്ഥരുടെ ന്യായവാദങ്ങള്‍ തള്ളി. ഉദ്യോഗസ്ഥരോട് കയര്‍ത്ത മന്ത്രി, ചെറിയ കാര്യങ്ങള്‍ പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടറിയെ ഇതിന് ഉപദേശിച്ചത് ആരെന്ന് കണ്ടെത്തണം. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിങ് വിജിലന്‍സിന് മന്ത്രി നിര്‍ദേശം നല്‍കി. 

ഒരാള്‍ മരിക്കുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമല്ല, പക്ഷെ സര്‍ക്കാരിന് അങ്ങനെയല്ല. ഇത്തരം പ്രശ്‌നങ്ങള്‍ നിയമപരമായി മാത്രമല്ല മാനുഷികമായി കൂടി കാണണം. കാരണക്കാരായ ഉദ്യോഗസ്ഥര്‍ നടപടി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷുഭിതനായ മന്ത്രി ഉദ്യോഗസ്ഥരെ മുറിയില്‍ നിന്നും ഇറക്കിവിട്ടതായും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com