കല്ലടയുടെ അടുത്ത ക്രൂരത: ഹംപില്‍ ചാടി തുടയെല്ല് പൊട്ടി; അലറി കരഞ്ഞിട്ടും നിര്‍ത്തിയില്ല, മൂത്രമൊഴിക്കാന്‍ കുപ്പി നല്‍കി

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കല്ലടെ ബസ് ജീവനക്കാര്‍ക്ക് എതിരെ പുതിയ പരാതി.
കല്ലടയുടെ അടുത്ത ക്രൂരത: ഹംപില്‍ ചാടി തുടയെല്ല് പൊട്ടി; അലറി കരഞ്ഞിട്ടും നിര്‍ത്തിയില്ല, മൂത്രമൊഴിക്കാന്‍ കുപ്പി നല്‍കി

കണ്ണൂര്‍: യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കല്ലടെ ബസ് ജീവനക്കാര്‍ക്ക് എതിരെ പുതിയ പരാതി. ബസിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം യാത്രക്കാരന്റെ തുടയെല്ലു പൊട്ടിയെന്നാണ് പരാതി. ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ പയ്യന്നൂര്‍ സ്വദേശി മോഹനനാണ് തുടയെല്ല് പൊട്ടി ചികിത്സയില്‍ കഴിയുന്നത്. 

ഞായറാഴ്ച രാത്രി പയ്യന്നൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയതായിരുന്നു മോഹനന്‍. ബസിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് ഇരുന്നത്. ബസ് ഹംപില്‍ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. തെറിച്ചുപോയ മോഹനന്‍ ബസിന്റെ റൂഫിലിടിച്ച് താഴെ വീഴുകയായിരുന്നു. രണ്ടുതവണ വീണതിന്റെ ആഘാതത്തില്‍ തുടയ്ക്കും നടവുവിനും പരിക്കേറ്റു. 

വേദനയെടുത്ത് അലറിവിളിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ തയാറായില്ല. ബസ് നിര്‍ത്തുക പോലും ചെയ്യാതെ വേദന മാറ്റാന്‍ സ്‌പ്രേ അടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് മോഹനന്‍ പറയുന്നു. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോള്‍ മിനറല്‍ വാട്ടര്‍ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാല്‍ മതിയെന്ന് പറഞ്ഞെന്നും പരാതിക്കാരന്‍ ആരോപിച്ചു.

മകന്‍ എത്തിയാണ് മോഹനനെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന് രണ്ട് സര്‍ജറി വേണ്ടിവന്നു. മൂന്ന് മാസം ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. 

കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ഡ്രാവവര്‍ വ്യാഴാഴ്ച രാവിലെയാണ് മലപ്പുറത്ത് പിടിയിലായത്. രണ്ടാം ഡ്രൈവറായ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫിനെതിരെയാണ് പരാതി. കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട്ടുകാരിയാണ് പരാതി നല്‍കിയത്. ബസ് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു പീഡനശ്രമം. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. ബസ് തേഞ്ഞിപ്പലം പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com