'ഞാനിവിടെ കിടന്ന് മരിക്കും', വാട്‌സ് ആപ്പ് വീഡിയോ കോളില്‍ ആത്മഹത്യാ രംഗം; ഞരമ്പ് മുറിച്ച നിലയില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ 

വാട്‌സ് ആപ്പ് വിഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങള്‍ കാണിച്ച ഇരുപതുകാരനായ കോളേജ് വിദ്യാര്‍ത്ഥിയെ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി
'ഞാനിവിടെ കിടന്ന് മരിക്കും', വാട്‌സ് ആപ്പ് വീഡിയോ കോളില്‍ ആത്മഹത്യാ രംഗം; ഞരമ്പ് മുറിച്ച നിലയില്‍ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ 

കൊച്ചി: വാട്‌സ് ആപ്പ് വിഡിയോ കോളിലൂടെ കാമുകിയെ ആത്മഹത്യാ രംഗങ്ങള്‍ കാണിച്ച ഇരുപതുകാരനായ കോളേജ് വിദ്യാര്‍ത്ഥിയെ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. അങ്കമാലി എളവൂര്‍ റെയില്‍വേ മേല്‍പാലത്തിനും കറുകുറ്റി റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ റെയില്‍വേ ട്രാക്കിനു സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് ഇടുക്കി സ്വദേശിയായ യുവാവിനെ പൊലീസ് കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞാനിവിടെ കിടന്നു മരിക്കുമെന്നു പറഞ്ഞു യുവാവ് കോട്ടയം സ്വദേശിയായ കാമുകിയെ വാട്‌സ് ആപ്പ് വിഡിയോ കോള്‍ ചെയ്തിരുന്നു. പ്രേമനൈരാശ്യത്താലാണ് വിദ്യാര്‍ത്ഥി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു. കോള്‍ അവസാനിപ്പിച്ച യുവതി ഉടനെ കോട്ടയം പൊലീസില്‍ വിവരം നല്‍കി. വിഡിയോ കോള്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ അവര്‍ അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയത്തു വിദ്യാര്‍ഥിയായ യുവാവ് കാമുകിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ കറുകുറ്റിയില്‍ എത്തുകയായിരുന്നു. ഇതിനു ശേഷമാണ് യുവതിയെ ഫോണില്‍ വിളിച്ചത്. 2 മണിക്കൂര്‍ തിരച്ചിലിനു ശേഷം രാത്രി 8 മണിയോടെയാണ് അവശനിലയില്‍ യുവാവിനെ കണ്ടെത്തിയത്. 2 പ്രാവശ്യം പൊലീസ് ഈ ഭാഗത്തു കൂടി കടന്നുപോയെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആള്‍സഞ്ചാരമില്ലാത്ത ഇവിടേക്കു കറുകുറ്റി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. ഈ ദൂരം ചുമന്നാണ് യുവാവിനെ പൊലീസ് വാഹനത്തിലേക്ക് എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com