കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. യുവതി പറഞ്ഞ സമയം കണക്കാക്കി കോഴിക്കോട് നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് തെളിവ് ശേഖരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുപുറമേ ബസിലെ മറ്റ് ജീവനക്കാർ, കഴിയാവുന്നത്ര സഹയാത്രികർ എന്നിവരിൽ നിന്ന് മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുക.
ഇന്നലെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതി ജോൺസൻ ജോസഫിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് ജോൺസൺ പറയുന്നത്. പരാതിക്കാരിയായ സ്ത്രീ യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ ചാർട്ട് ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നും ഇയാൾ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് വെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. സഹയാത്രികര്‍ ഇടപെട്ട് ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ