പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിൽ കുത്തി വീഴ്ത്തി; യുവതിയുടെ നില ​ഗുരുതരം; ഭർത്താവ് ഒളിവിൽ 

ഭാ​ര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു
പിണങ്ങിക്കഴിയുന്ന ഭാര്യയെ റോഡിൽ കുത്തി വീഴ്ത്തി; യുവതിയുടെ നില ​ഗുരുതരം; ഭർത്താവ് ഒളിവിൽ 

തൃപ്പൂണിത്തുറ: പിണങ്ങിപ്പിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ റോഡിൽ വച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമം. ഭാ​ര്യയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉദ​യംപേരൂരിലാണ് സംഭവം. 

ഉദയംപേരൂർ മങ്കായിക്കടവ് ചാത്തമ്മൽ ഷാജിയുടെയും സിന്ധുവിന്റേയും മകൾ ശ്രീലക്ഷ്മി (23)ക്കാണ് കുത്തേറ്റത്. ​ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ മുതുകത്ത് രണ്ട് കുത്തും നെഞ്ചിൽ ഒരു കുത്തും തലയ്ക്ക് വെട്ടും എറ്റിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന ഉദയംപേരൂർ എസ്ഐ കെഎ ഷെബിൻ പറഞ്ഞു. 

ഒളിവിൽ പോയിരിക്കുന്ന ഭർത്താവ് തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ അച്ചു എന്ന് വിളിക്കുന്ന അഖിലിനെ (26) കേസിൽ അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് തൃശൂരിൽ അറസ്റ്റിലായിരുന്ന അഖിൽ റിമാൻഡ് ചെയ്യപ്പെട്ട് കുറച്ചു നാളായി ജയിലിലായിരുന്നു. ജയലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഉദയംപേരൂരിൽ എത്തിയത്. 

വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന ശ്രീലക്ഷ്മിയുമായി മാങ്കായിക്കടവ് ഒട്ടുവള്ളിൽ റോഡിൽ ഇയാൾ വഴക്ക് കൂടുകയും തുടർന്ന് പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ കരച്ചിൽ കേട്ട് ഒരാൾ ഓടിയെത്തുമ്പോഴേക്കും അഖിൽ കടന്നുകളഞ്ഞു. ഉദയംപേരൂർ പൊലീസെത്തിയാണ് ശ്രീലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. 

മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയെടുത്തു. കുത്താനുപയോ​ഗിച്ച് കത്തി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com