ടെലിവിഷന്‍ അവതാരകയുടെ മരണം ആത്മഹത്യയല്ല; ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍, പുനരന്വേഷണം 

മൃതദേഹത്തില്‍ പാടുകള്‍ കണ്ടിരുന്നെന്നും പക്ഷെ ഇതേക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു
ടെലിവിഷന്‍ അവതാരകയുടെ മരണം ആത്മഹത്യയല്ല; ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍, പുനരന്വേഷണം 

കൊച്ചി: ടെലിവിഷന്‍ അവതാരകയും മുന്‍ മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍. മകളുടെ മരണം കൊലപാതകമായിരുന്നെന്ന് സംശയമുള്ളതായി മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇവര്‍ പരാതി നല്‍കി. ആലപ്പുഴ സൗത്ത് പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് മെറിന്റെ മരണം. എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിനെ ആലപ്പുഴയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരൂര്‍ സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ അഭിലാഷുമായി 2014ലായിരുന്നു മെറിന്റെ വിവാഹം. ഇരുവരും ഒന്നിച്ചാണ് ആലപ്പുഴയില്‍ താമസിച്ചിരുന്നത്. 

മകള്‍ക്ക് അപകടം സംഭവിച്ചെന്നാണ് ആദ്യം തങ്ങളോട് അഭിലാഷും സുഹൃത്തുക്കളും പറഞ്ഞതെന്നും ആലപ്പുഴയില്‍ എത്തിയപ്പോഴാണ് മരിച്ചെന്ന് മനസിലായതെന്നും മെറിന്റെ മാതാപിതാക്കള്‍ പറഞ്ഞു. അഭിലാഷും സുഹൃത്തുക്കളും ഫ്‌ലാറ്റില്‍ ഇരുന്ന് മദ്യപിക്കാറുണ്ടെന്നും ഇത് മെറിന്‍ എത്തിര്‍ത്തിരുന്നെന്നും അവര്‍ പറഞ്ഞു. ഇതുമൂലം മകളും ഭര്‍ത്താവുമായി നിരന്തരം വഴക്കാറുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസില്‍ പറഞ്ഞു. 

മെറിന്റെ മൃതദേഹത്തില്‍ പാടുകള്‍ കണ്ടിരുന്നെന്നും പക്ഷെ ഇതേക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. മകള്‍ക്ക് ഫാനില്‍ തൂങ്ങി മരിക്കാന്‍ തക്കവണ്ണം ഉയരം ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയിരുന്നില്ലെന്നും പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com