പാലക്കാട് എംപിക്ക് ഇനി താടിയില്ല, പുതിയ മുഖം; സിപിഎമ്മിനോടുളള 'മധുരപ്രതികാരം' 

താടി വടിച്ചെത്തിയ പ്രിയ എംപിക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ 
പാലക്കാട് എംപിക്ക് ഇനി താടിയില്ല, പുതിയ മുഖം; സിപിഎമ്മിനോടുളള 'മധുരപ്രതികാരം' 

കൊച്ചി: 'സിപിഎമ്മിനെ പരാജയപ്പെടുത്തിയാല്‍ അല്ലാതെ ഞാന്‍ ഈ താടി എടുക്കില്ല'- വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ വി കെ ശ്രീകണ്ഠന്‍ എടുത്ത പ്രതിജ്ഞയായിരുന്നു ഇത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം ബി രാജേഷിനെ പരാജയപ്പെടുത്തി പ്രതികാരം വീട്ടി. ഇതോടെ താടി എടുക്കുന്നില്ലെ എന്നതായി ചോദ്യങ്ങള്‍.  ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയിരിക്കുകയാണ് ശ്രീകണ്ഠന്‍.

പാലക്കാട് എംപിയുടെ മുഖത്ത് ഇനി വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത പ്രതിജ്ഞ ഉണ്ടാവില്ല. താടി വടിച്ചെത്തിയ പ്രിയ എംപിക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംഎല്‍എ. ആ മധുരപ്രതികാരത്തിന് കൂടിയാണ് ഇന്ന് കത്തി വച്ചതോടെ  തിരശ്ശീല വീണത്. 

സിപിഎമ്മിനെ തോല്‍പ്പിച്ചാല്‍ മാത്രമെ താടിയെടുക്കൂ എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നടത്തിയ പ്രതിജ്ഞ. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'എന്റെ കുട്ടിക്കാലത്ത് കണ്ണൂരിനൊപ്പം തന്നെ രാഷ്ട്രീയ അക്രമങ്ങള്‍ നടന്നിരുന്ന സ്ഥലമായിരുന്നു പാലക്കാട്. ആലത്തൂരില്‍ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ആരും പുറത്തിറങ്ങാന്‍ ധൈര്യപ്പെട്ടിരുന്നില്ല. മൃഗീയമായ അടിച്ചൊതുക്കലുകള്‍ നടന്നിരുന്ന കാലത്താണ് ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തില്‍ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാന്‍ താടി വളര്‍ത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലര്‍ സ്‌റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളര്‍ത്തുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍ പറഞ്ഞത്, ഒരിക്കല്‍ ഞാന്‍ താടിയെടുക്കും, സിപിഎം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്.'- ഇതാണ് ശ്രീകണ്ഠന്‍ പറഞ്ഞ വാക്കുകള്‍.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി ജയങ്ങളിലൊന്നായിരുന്നു പാലക്കാട്ടെ വി കെ ശ്രീകണ്ഠന്റേത്. സിറ്റിങ് എംപി എം ബി രാജേഷിനെ 11,637 വോട്ടിനാണ് ശ്രീകണ്ഠന്‍ തോല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com