പ്രണയം നിരസിച്ചു, പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണി, കരണത്തടിച്ചു; കൈകാര്യം ചെയ്ത് ബന്ധുക്കള്‍, കസ്റ്റഡി 

 വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവ് കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം:  വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവ് കസ്റ്റഡിയില്‍. എരുമേലി മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍ബിന്‍ വര്‍ഗീസിനെ(20)യാണ് പൊലീസ് പിടികൂടിയത്.

എരുമേലിയില്‍ കോളജില്‍ ബിരുദ കോഴ്‌സിനു  പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് കുറെനാളുകളായി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെയാണു പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി ഉണ്ടായത്. യുവാവിന്റെ ഭീഷണിയെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. പലതവണ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ യുവാവിനെ താക്കീതു ചെയ്തിരുന്നു. കോളേജ് വിട്ടുവരുമ്പോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനി വഴങ്ങിയില്ല.

ഇതിന് പിന്നാലെയാണ് പക തീര്‍ക്കാന്‍  ക്യാംപസിലെത്തി പെണ്‍കുട്ടിയുടെ കരണത്തടിച്ചത്. വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ മുക്കൂട്ടുതറ കവലയില്‍ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്‌തെന്നു  എരുമേലി സിഐ  ദിലീപ് ഖാന്‍ പറഞ്ഞു. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്നും ആരോപണമുണ്ട്. കിഴക്കന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍  സജീവ പങ്കാളിയാണ്  ഇയാളെന്നു സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com