യുവതിയോട് സംസാരിച്ചിട്ടില്ല, ബിനോയ് എവിടെയെന്ന് അറിയില്ല, ആരെയും സംരക്ഷിക്കില്ല; രാജി വാര്‍ത്തകള്‍ ദുരുദ്ദേശ്യപരം; ആരോപണങ്ങളോട് പ്രതികരിച്ച് കോടിയേരി

കേസില്‍ ബിനോയിയെ സഹായിക്കുന്ന നടപടി പാര്‍ട്ടിയോ താനോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും കോടിയേരി
യുവതിയോട് സംസാരിച്ചിട്ടില്ല, ബിനോയ് എവിടെയെന്ന് അറിയില്ല, ആരെയും സംരക്ഷിക്കില്ല; രാജി വാര്‍ത്തകള്‍ ദുരുദ്ദേശ്യപരം; ആരോപണങ്ങളോട് പ്രതികരിച്ച് കോടിയേരി

തിരുവനന്തപുരം: മകനെതിരായ ലൈംഗികാരോപണ പരാതിയില്‍ കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് താനോ പാര്‍ട്ടിയോ സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കെതിരായ  കേസില്‍ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. കേസില്‍ ബിനോയിയെ സഹായിക്കുന്ന നടപടി പാര്‍ട്ടിയോ താനോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ബിനോയ് പ്രത്യേകം കുടുംബമായാണ് ജീവിക്കുന്നത്. കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റിന് പാര്‍ട്ടി കൂട്ട് നില്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗമെന്ന നിലയില്‍ സ്വീകരിക്കേണ്ട സമീപനം തന്നെയാണ് കുടുംബാംഗങ്ങളും സ്വീകരിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു.

പരാതിക്കാരിയായ യുവതി തന്നോട് സംസാരിച്ചെന്ന വാദം കോടിയേരി തള്ളി. കേസ് വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ യുവതിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ല. ബിനോയ് വന്ന് ഇക്കാര്യം സംസാരിച്ചിരുന്നു. ്തിന് ശേഷം എവിടെയാണെന്ന് അറിയില്ല. താന്‍ അവനെ കണ്ടിട്ട് ദിവസങ്ങളായെന്ന് കോടിയേരി പറഞ്ഞു. 

മക്കള്‍ വിദേശത്ത് പോകുമ്പോള്‍ ഏത് രക്ഷിതാവിനാണ് പിന്നാലെ പോകാന്‍ കഴിയുക. മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. സംരക്ഷണം കിട്ടുമെന്ന് കരുതി ആരും കുറ്റം ചെയ്യാന്‍ പുറപ്പെടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത ദുരുദ്ദേശ്യപരമാണ്. ഇക്കാര്യത്തില്‍ ഇപ്പോല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com