ആനന്ദക്കണ്ണാ നര്‍ത്തനമാടാന്‍ ഓടി വാ...; പെണ്‍മക്കളുടെ വിവാഹവേദി, ഗാനാര്‍ച്ചനയുമായി തച്ചങ്കരി, സ്നേഹസമ്മാനം  

തച്ചങ്കരിയുടെ മൂത്തമകളുടെ വിവാഹവും ഇളയമകളുടെ വിവാഹനിശ്ചയവും ഒരു ദിവസമാണ്
ആനന്ദക്കണ്ണാ നര്‍ത്തനമാടാന്‍ ഓടി വാ...; പെണ്‍മക്കളുടെ വിവാഹവേദി, ഗാനാര്‍ച്ചനയുമായി തച്ചങ്കരി, സ്നേഹസമ്മാനം  

തിരുവനന്തപുരം: ജോലി സ്ഥലത്ത് വേറിട്ട പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച് ഒരേ സമയം കയ്യടിയും വിമര്‍ശനവും വാങ്ങിയിട്ടുളള ഐപിഎസ് ഉദ്യോഗസ്ഥനാണ് എഡിജിപി ടോമിന്‍ തച്ചങ്കരി. കിട്ടുന്ന അവസരങ്ങളില്‍ തന്റെ കലാഹൃദയം തുറന്നുകാണിക്കാനും തച്ചങ്കരി മറക്കാറില്ല. വിവിധ വേദികളില്‍ പാട്ടു പാടിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പെണ്‍മക്കളുടെ വിവാഹവും വേറിട്ടതാക്കാന്‍ തയ്യാറെടുക്കുകയാണ് തച്ചങ്കരി.

തച്ചങ്കരിയുടെ മൂത്തമകളുടെ വിവാഹവും ഇളയമകളുടെ വിവാഹനിശ്ചയവും ഒരു ദിവസമാണ്. ഇരുവര്‍ക്കും  താന്‍ എഴുതി സംഗീതം നല്‍കിയ പാട്ട് സ്‌നേഹസമ്മാനമായി നല്‍കാന്‍ ഒരുങ്ങുകയാണ് തച്ചങ്കരി. പെണ്‍മക്കളുടെ വിവാഹച്ചടങ്ങിലാണ് ഈ പുതുമയുളള കൗതുകം. വരുന്ന ഞായറാഴ്ച കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍. തച്ചങ്കരിയുടെ മൂത്തമകള്‍ മേഘയുടെ വിവാഹവും ഇളയമകള്‍ കാവ്യയുടെ വിവാഹനിശ്ചയവുമാണ് നടക്കുന്നത്.

ഇരുവരും ബംഗലൂരുവില്‍ എന്‍ജിനീയര്‍മാരാണ്. പ്രതിശ്രുതവരന്മാരും ബംഗലൂരുവില്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നു. മേഘയും പ്രതിശ്രുത വരനും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ജാതിയും മതവും പ്രശ്‌നമാക്കാതെ ഒന്നിക്കാന്‍ തീരുമാനിച്ച മകളുടെ ഇഷ്ടത്തിന് തച്ചങ്കരിയും അനിതയും എതിരുനിന്നില്ല. 

ദൈവദാനമായി ലഭിച്ച മക്കളെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ഗാനവും ആനന്ദക്കണ്ണാ നര്‍ത്തനമാടാന്‍ ഓടി വാ എന്ന മറ്റൊരു ഗാനവുമാണ് മക്കള്‍ക്ക് സ്‌നേഹസമ്മാനമായി തച്ചങ്കരി നല്‍കുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ ഗായകനും സംഗീത സംവിധായകനുമായി പ്രതിഭ തെളിയിച്ചിട്ടുണ്ട് ടോമിന്‍ തച്ചങ്കരി. അദ്ദേഹം ചിട്ടപ്പെടുത്തിയ രക്ഷകാ എന്റെ പാപഭാരമെല്ലാം , കാല്‍വരിക്കുന്നിലെ കാരുണ്യമേ, ഇസ്രായേലിന്‍ നാഥനായി വാഴും തുടങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഏറെ പ്രസിദ്ധമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com