മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു; കൈ ഞരമ്പുകള്‍ മുറിച്ചു; ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തി; ക്രൂരത

40 പവന്‍ സ്വര്‍ണാഭരണങ്ങളുമായി ഭാര്യ മടങ്ങിയെത്തിയാല്‍ മകനെ വിട്ടയക്കാമെന്ന് അറിയിച്ചു
മൂന്ന് ദിവസം ക്രൂരമായി മര്‍ദ്ദിച്ചു; കൈ ഞരമ്പുകള്‍ മുറിച്ചു; ഭാര്യയുടെ രണ്ടാനച്ഛനെ കൊലപ്പെടുത്തി; ക്രൂരത

കാസര്‍കോട്: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിെക്കാണ്ടുപോയി കൊലപ്പെടുത്തി. കാസര്‍കോട് കുമ്പള സ്വദേശി അല്‍താഫ് ആണ് മംഗളൂരിവില്‍ കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഷബീര്‍ മൊയ്തീനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊലീസിനെ അക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. 

അല്‍ത്താഫിനെ മൂന്ന് ദിവസം ഒളിവില്‍ താമസിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചശേഷം, കൈഞരമ്പുകള്‍ മുറിച്ച് മംഗലൂരുവിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അല്‍താഫിന്റെ രണ്ടാം ഭാര്യയുടെ മകള്‍ സറീനയെയാണ് പ്രതി ഷബീര്‍ മൊയ്തീന്‍ വിവാഹം കഴിച്ചിരുന്നത്. മംഗളൂരുവിലെ വീട്ടില്‍ വച്ച് സറീനയെയും മകനേയും ഇയാള്‍ പതിവായി മര്‍ദിച്ചിരുന്നു. ഇതറിഞ്ഞതോടെ ബന്ധുക്കള്‍ ഇടപെട്ട്  കഴിഞ ദിവസം സറീനയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. ഭാര്യയെ തിരികെ അയക്കണമെന്നാവശ്യപ്പെട്ടെത്തിയ ഷബീറും സംഘവും അല്‍ത്താഫിനേയും, ചെറുമകനേയും കത്തിചൂണ്ടി തട്ടിക്കൊണ്ട് പോയി. തുടര്‍ന്ന് 40 പവന്‍ സ്വര്‍ണാഭരണങ്ങളുമായി ഭാര്യ മടങ്ങിയെത്തിയാല്‍ മകനെ വിട്ടയക്കാമെന്ന് അറിയിച്ചു. സറീന ഇതു സമ്മതിച്ചതോടെ മകനെ വീട്ടിലെത്തിച്ചു. ഇതിനിടെ യുവതി പരാതിയുമായി കുമ്പള പൊലീസിനെ സമീപിച്ചു. പൊലീസ് വീട്ടിലെത്തിയതോടെ ഷബീര്‍ , അല്‍ത്താഫിനെയും കൊണ്ടു കടന്നുകളഞ്ഞു. 

പൊലീസിനെ മര്‍ദിച്ചതിനും ലഹരിമരുന്ന് കടത്തിയതുമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍. അല്‍ത്താഫുമായി കടന്നുകളഞ്ഞ ഇയാള്‍ക്കായി പൊലീസ് സംഘം വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുള്ള്യ, മംഗളൂരു എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. കൊല്ലപ്പെട്ട അല്‍താഫിന്റെ ശരീരത്തില്‍ ലഹരിമരുന്ന് കുത്തിവച്ചതായി സംശയം ഉണ്ട്. കര്‍ണാടക പൊലീസിന്റെ സഹകരണത്തോടെ പ്രതിക്കായി വ്യാപകതിരച്ചിലാണ് പൊലീസ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com