കാന്‍സറില്ലാതെ കീമോതെറാപ്പി; മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ചപറ്റി

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്
കാന്‍സറില്ലാതെ കീമോതെറാപ്പി; മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ചപറ്റി

കോട്ടയം; കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ച പറ്റിയതായി കണ്ടെത്തല്‍. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. ആലപ്പുഴ കുടശനാട് സ്വദേശി രജനിയാണ് കാന്‍സറില്ലാതെ കീമോതെറാപ്പിക്ക് വിധേയയായത്. 

രജനിയെ പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്ക് അയച്ചത്  മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാരുടെ വീഴ്ചയാണെന്നാണ് ഡോ. കെ വിശ്വനാഥന്‍ അധ്യക്ഷനായ കമ്മീഷന്റെ കണ്ടെത്തല്‍. അപൂര്‍വ്വ രോഗാവസ്ഥ ആയതിനാല്‍ രണ്ടാമതൊരു അഭിപ്രായമായി സര്‍ക്കാര്‍ ലാബിലെ ഫലം കൂടി കാക്കാമായിരുന്നുവെന്നും എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കീമോ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോട്ടയത്തെ ഡയനോവ ലാബിലെ പതോളജിസ്റ്റിന് രോഗം നിര്‍ണ്ണയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

അവ്യക്തമായ റിപ്പോര്‍ട്ട് കിട്ടിയപ്പോഴെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കാണിക്കാമായിരുന്നുവെന്നാണ് പറയുന്നത്.  കോട്ടയം മെഡിക്കല്‍ കോളേജിലെ പതോളജിസ്റ്റ് വിഭാഗം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.  രജനിയുടേയും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നാളെ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് വീഴ്ച പറ്റിയ ഡോക്ടര്‍മാര്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കും.  

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആഭ്യന്തര അന്വേഷണ സമിതി ക്ലീന്‍ചിറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് പുറത്തുള്ള അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. ചികിത്സയ്‌ക്കെത്തിയ രജനിയെ മെഡിക്കല്‍ കോളേജിലെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനൊപ്പം സ്വകാര്യലാബിലും ടെസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് അനുസരിച്ച് കീമോ ആരംഭിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളെജിലെ റിപ്പോര്‍ട്ടില്‍ രജനിക്ക് ക്യാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com