പ്രളയം; അപ്പീൽ നൽകാനുള്ള സമയ പരിധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

നാശനഷ്ടമുണ്ടായ ഒരു കുടുംബം പോലും ഒഴിവാക്കപ്പെടരുതെന്ന ബോധ്യത്തോടെയാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
പ്രളയം; അപ്പീൽ നൽകാനുള്ള സമയ പരിധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അപ്പീൽ നൽകാനുള്ള സമയ പരിധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് സമയ പരിധി ഈ മാസം 30 വരെയാണ്. നാശനഷ്ടമുണ്ടായ ഒരു കുടുംബം പോലും ഒഴിവാക്കപ്പെടരുതെന്ന ബോധ്യത്തോടെയാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.

2018 ഡിസംബർ 31 വരെ അപ്പീൽ സ്വീകരിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതു ഹൈക്കോടതി ഇടപെട്ടു ജനുവരി 31 വരെയാക്കി. തുടർന്നും ആയിരക്കണക്കിന് അപ്പീലുകളാണു വിവിധ കലക്ടറേറ്റുകളിലെത്തിയിരുന്നത്. ജനുവരിക്കു ശേഷം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിലായി 27,432 അപ്പീലുകളെത്തി. ചിലതിൽ തീർപ്പാക്കിയെങ്കിലും ഭൂരിപക്ഷവും പരിഗണിക്കാത്ത സ്ഥിതിയുണ്ടായി. മാർച്ച് 31 വരെ ലഭിച്ചവയിൽ നടപടിക്കു കലക്ടർമാർക്ക് അധികാരം നൽകി. 

അതിനു ശേഷമുള്ളവയുടെ കാര്യത്തിൽ കലക്ടറുടെ തലത്തിൽ സമിതി രൂപീകരിച്ചു പ്രാഥമിക പരിശോധന നടത്താനും അർഹതയുണ്ടെന്നു കണ്ടാൽ തുടർ നടപടിക്കും നിർദേശിച്ചു. കലക്ടർ, തദ്ദേശഭരണ എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, ലൈഫ് മിഷൻ കോ- ഓർഡിനേറ്റർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരടങ്ങിയതാണു സമിതി. 

ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം ആദ്യ കണക്കുകളിൽ 2.1 ലക്ഷമായിരുന്നത് ഒരു ലക്ഷത്തോളം വന്ന അപ്പീലുകൾക്കു ശേഷം 2.54 ലക്ഷമായി. പൂർണമായും തകർന്ന വീടുകൾ സംബന്ധിച്ച 34768 അപ്പീലുകൾ തീർപ്പാക്കിയപ്പോൾ രണ്ടായിരത്തിലേറെ വീടുകൾ കൂടി അവസാന പട്ടികയിൽ വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com