ബസിലെ സീറ്റിൽ ഒപ്പം ഇരുന്നതിന് യുവതിയുടെ പരാതി; ഭിന്നശേഷിക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കായംകുളം: കെഎസ്ആർടിസി ബസിൽ ഒഴിഞ്ഞു കിടന്ന ജനറൽ സീറ്റിൽ ഒപ്പം ഇരുന്ന് യാത്ര ചെയ്തതിന് ഭിന്നശേഷിക്കാരനായ സഹയാത്രികനെതിരേ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി (33)ന് എതിരെയാണ് കായംകുളം പൊലീസ് സ്റ്റേഷനിൽ കണ്ടല്ലൂർ സ്വദേശിനി പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ചങ്ങൻകുളങ്ങരയിൽ നിന്നാണ് യുവാവ് ബസിൽ കയറിയത്. വലതു കാലിന് വൈകല്യമുള്ള മനുപ്രസാദ് ഒഴിഞ്ഞുകിടന്ന സീറ്റിൽ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് കയർക്കുകയും എഴുന്നേറ്റ് മാറുകയും ചെയ്തു. പിന്നീട്, ഭർത്താവിനെ വിളിച്ച് വിവരം പറഞ്ഞു. ഇദ്ദേഹം കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴേക്ക് ബസ് വിട്ടുപോയിരുന്നു. തുടർന്ന് കായംകുളം പൊലീസിൽ പരാതി നൽകി.
പരാതിയെ തുടർന്ന് ഹരിപ്പാട്ട് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പൊലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും ചൊവ്വാഴ്ച സ്‌റ്റേഷനിലെത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, യുവാവ് എത്തിയെങ്കിലും യുവതി ഹാജരായില്ല. യുവാവിനെ കസ്റ്റഡിയിൽ എടുത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. യാത്രക്കാർ പ്രതികരിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ