ബിനോയ് കോടിയേരിക്കായി തിരച്ചിൽ ഊർജിതം; രേഖകൾ കേന്ദ്രത്തിന് കൈമാറി

ലൈംഗിക പീഡനക്കേസിൽ  ആരോപണ  വിധേയനായ ബിനോയ് കോടിയേരിക്ക് എതിരെ തിരച്ചിൽ നോട്ടീസ് ഉടൻ ഇറക്കുമെന്ന് റിപ്പോർട്ടുകൾ
ബിനോയ് കോടിയേരിക്കായി തിരച്ചിൽ ഊർജിതം; രേഖകൾ കേന്ദ്രത്തിന് കൈമാറി

മുംബൈ: ലൈംഗിക പീഡനക്കേസിൽ  ആരോപണ  വിധേയനായ ബിനോയ് കോടിയേരിക്ക് എതിരെ തിരച്ചിൽ നോട്ടീസ് ഉടൻ ഇറക്കുമെന്ന് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറി. ബിനോയ് കോടിയേരിക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മുംബൈയിൽ തിരിച്ചെത്തിയെങ്കിലും അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. 

അതിനിടെ, പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 164പ്രകാരം രഹസ്യമൊഴിയെടുക്കാന്‍ മുംബൈ പൊലീസ് നടപടികൾ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും വേണ്ടി വന്നാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും ഓഷിവാരോ പൊലീസ് പറഞ്ഞു. നാളെ ഉച്ച കഴിഞ്ഞാണു ഹർജി പരിഗണിക്കുന്നത്.

പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ തീരുമാനം. യുവതി പരാതിയില്‍ പറയുന്നത് ബിനോയ് തന്നെ വിവാഹം കഴിച്ചുവെന്നാണ്. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി രഹസ്യമൊഴി നല്‍കുന്നതോടെ പിന്നെ മൊഴി മാറ്റാന്‍ കഴിയില്ല. ആവശ്യമായാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. 

മുംബൈയിലെ ഒരു ബാറിലെ ഡാന്‍സറായിരുന്ന തന്നെ ബിനോയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പരാതിയില്‍ പറയുന്നു. അന്ധേരിയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com