മുംബൈ: ലൈംഗിക പീഡന പരാതിയിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒളിവിൽ കഴിയുന്ന ബിനോയ് രാജ്യം വിടാതിരിക്കാനാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് നോട്ടീസ്. എമിഗ്രേഷൻ വിഭാഗത്തിന് ബിനോയിയുടെ പാസ്പോർട്ടിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് മുംബൈ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല. നേരത്തെ ഇതു സംബന്ധിച്ച എല്ലാ രേഖകളും മുംബൈ പോലീസ് കേന്ദ്ര സർക്കാരിനു കൈമാറിയിരുന്നു. ബിനോയ് കോടിയേരിക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തി മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അതിനിടെ, പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 164പ്രകാരം രഹസ്യമൊഴിയെടുക്കാന്‍ മുംബൈ പൊലീസ് നടപടികൾ തുടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ലെന്നും വേണ്ടി വന്നാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും ഓഷിവാരോ പൊലീസ് പറഞ്ഞു. നാളെ ഉച്ച കഴിഞ്ഞാണു ഹർജി പരിഗണിക്കുന്നത്.
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ തീരുമാനം. യുവതി പരാതിയില്‍ പറയുന്നത് ബിനോയ് തന്നെ വിവാഹം കഴിച്ചുവെന്നാണ്. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി രഹസ്യമൊഴി നല്‍കുന്നതോടെ പിന്നെ മൊഴി മാറ്റാന്‍ കഴിയില്ല. ആവശ്യമായാല്‍ അഭിഭാഷകന്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ