മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ കൊലപാതകം: വളര്‍ത്തച്ഛന് ജീവപര്യന്തം

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നു കാട്ടി വെസ്ലി പോലീസില്‍ പരാതിനല്‍കുന്നത്.
മൂന്നുവയസുകാരി ഷെറിന്‍ മാത്യുവിന്റെ കൊലപാതകം: വളര്‍ത്തച്ഛന് ജീവപര്യന്തം

ടെക്‌സാസ്: ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ദത്തുപുത്രി ഷെറിന്‍ മാത്യു (മൂന്ന് വയസ്) കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിന് ജീവപര്യന്തം. യുഎസ് കോടതിയാണ് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവിന് ശിക്ഷ വിധിച്ചത്. 

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. നരഹത്യക്ക് കാരണമാകുന്ന ആക്രമണം കുട്ടിക്ക് നേരെ നടന്നുവെന്നാണ് കേസ്. അമേരിക്കയിലെ ഡാലസില്‍ വെച്ചായിരുന്നു ഷെറിന്‍ മാത്യു കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. 

സംഭവത്തില്‍ ഷെറിന്റെ വളര്‍ത്തമ്മയും വെസ്ലി മാത്യുവിന്റെ ഭാര്യയുമായ സിനി മാത്യുവിനെ യുഎസ് കോടതി വെറുതെ വിട്ടിരുന്നു. തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്നതിനെ തുടര്‍ന്നാണ് പതിനഞ്ച് മാസത്തെ തടവിന് ശേഷം ഷെറിനെ യുഎസ് കോടതി വെറുതെ വിട്ടത്. 

2017 ഒകിടോബറിലാണ് ഷെറിന്‍ മാത്യു കൊല്ലപ്പെടുന്നത്. കുട്ടി ഒട്ടേറെ തവണ ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരുന്നു. എട്ട് മാസത്തിനിടെ അഞ്ച് തവണയാണ് കുട്ടിയുടെ എല്ലൊടിഞ്ഞത്. വൈറ്റമിന്‍ ഡിയുടെ കുറവും അതുമൂലമുള്ള കണരോഗവുമുണ്ടായിരുന്നു. പാല് കുടിക്കുമ്പോള്‍ ശ്വാസം മുട്ടിയ കുട്ടിക്ക് എന്ത് കൊണ്ട് വൈദ്യസഹായം നല്‍കിയില്ല എന്ന ചോദ്യത്തിന് ഭയം കൊണ്ടാണ് അതിന് മുതിരാത്തതെന്നാണ് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് കോടതിയോട് പറഞ്ഞത്.

മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2016ല്‍ ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് കേരളത്തില്‍നിന്നുള്ള ദമ്പതിമാര്‍ കുട്ടിയെ ദത്തെടുത്തത്. ഈസമയം നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ടായിരുന്നു.

2017 ഒക്ടോബര്‍ ഏഴിനാണ് ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നു കാട്ടി വെസ്ലി പോലീസില്‍ പരാതിനല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു മൊഴി. എന്നാല്‍, രണ്ടാഴ്ചയ്ക്കുശേഷം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു.  

കുട്ടിയുടെ ദേഹത്ത് മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കിയത്. ഇതോടെ ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പത്തെ രാത്രി സ്വന്തംകുഞ്ഞിനെയുംകൊണ്ട് ദമ്പതിമാര്‍ പുറത്തുപോകുമ്പോള്‍ ദത്തുപുത്രിയെ വീട്ടില്‍ ഒറ്റയ്ത്തുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com