ആന്തൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ നാല് ചട്ടലംഘനങ്ങള്‍; അപാകതകള്‍ നിസാരമെന്ന് റിപ്പോര്‍ട്ട്

അപാകതകള്‍ പരിഹരിച്ച് കണ്‍വന്‍ഷന്‍ സെന്ററിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്
ആന്തൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തില്‍ നാല് ചട്ടലംഘനങ്ങള്‍; അപാകതകള്‍ നിസാരമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം; മരിച്ച പ്രവാസി വ്യവസായി സാജന്‍ നിര്‍മിച്ച ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിലെ അപാകതകള്‍ നിസാരമെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. നിര്‍മാണത്തില്‍ നാല് ചട്ടലംഘനങ്ങള്‍ ഉണ്ടെന്നും ഇത് നിസാരമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപാകതകള്‍ പരിഹരിച്ച് കണ്‍വന്‍ഷന്‍ സെന്ററിന് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സാജന്റെ ആത്മഹത്യയെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടത്. 15 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭാ സെക്രട്ടറി എന്‍.കെ.ഗിരീഷ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് വൈകിച്ചകതെന്നും എന്നാല്‍ ഇതില്‍ 11 കാരണങ്ങളും നിലനില്‍ക്കില്ലെന്നും സിടിപി റിപ്പോര്‍ട്ടില്‍ പറയുന്നു. റാന്പിന് ആവശ്യമായ ചരിവില്ല, കെട്ടിട നിര്‍മാണ ചട്ടപ്രകാരം ഒഴിച്ചിടേണ്ട സ്ഥലം ഒഴിച്ചിട്ടിട്ടില്ല, ബാല്‍ക്കണിയുടെ വിസ്താരം കൂടുതലാണ്, ശുചീകരണ സംവിധാനങ്ങളില്‍ പോരായ്മ ഉണ്ട് തുടങ്ങിയവയാണ് ചട്ടലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം സെക്രട്ടറിയുടെ നടപടിക്രമങ്ങളെ ന്യായീകരിക്കുന്നതാണ് നഗരകാര്യ റീജിയണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട്. വ്യക്തതയ്ക്കു വേണ്ടിയാണ് സെക്രട്ടറി തടസവാദങ്ങള്‍ ഉന്നയിച്ചതെന്നും ഇത് സ്വാഭാവികമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു റിപ്പോര്‍ട്ടുകളും സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com