രാത്രിയുടെ മറവില്‍ അധികാരം ഏറ്റെടുത്തത് അപഹാസ്യം, കര്‍ദിനാള്‍ അഗ്നിശുദ്ധി വരുത്തണമായിരുന്നു; വത്തിക്കാനെ തളളി വൈദികര്‍

എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതലകള്‍ തിരികെ നല്‍കിയ വത്തിക്കാന്‍ തീരുമാനത്തെ തളളി വിമത വിഭാഗം വൈദികര്‍
രാത്രിയുടെ മറവില്‍ അധികാരം ഏറ്റെടുത്തത് അപഹാസ്യം, കര്‍ദിനാള്‍ അഗ്നിശുദ്ധി വരുത്തണമായിരുന്നു; വത്തിക്കാനെ തളളി വൈദികര്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതലകള്‍ തിരികെ നല്‍കിയ വത്തിക്കാന്‍ തീരുമാനത്തെ തളളി വിമത വിഭാഗം വൈദികര്‍. സഹായമെത്രാന്മാരെ പുറത്താക്കിയ നടപടി അപലപനീയമാണെന്ന് ആലുവയില്‍ ചേര്‍ന്ന വിമത വിഭാഗം വൈദികരുടെ യോഗം വിലയിരുത്തി. വത്തിക്കാന്റെ തീരുമാനത്തില്‍ എതിര്‍പ്പ് ഉന്നയിച്ച് യോഗം പ്രമേയം പാസാക്കി. ഇതോടെ വത്തിക്കാന്റെ തീരുമാനത്തില്‍ സഭയിലെ ഭിന്നത രൂക്ഷമായതായാണ് കണക്കുകൂട്ടല്‍.

ആരോപണങ്ങളില്‍ അഗ്നിശുദ്ധി വരുത്തിയ ശേഷം വേണമായിരുന്നു കര്‍ദിനാള്‍ അധികാരം ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാനും യോഗം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ പരസ്യമായ പ്രതികരണത്തിന് വൈദികര്‍ തയ്യാറായില്ല. 

കര്‍ദിനാളിന് ഭരണച്ചുമതലകള്‍ തിരികെ നല്‍കിയത് ഉള്‍പ്പെടെയുളള വത്തിക്കാന്റെ തീരുമാനം രാത്രിയുടെ മറവില്‍ നടപ്പാക്കിയത് അപഹാസ്യമായ നടപടിയാണ്. കര്‍ദിനാള്‍ രാത്രി ചുമതല ഏറ്റെടുത്തതും പരിഹാസ്യമായ നടപടിയാണെന്നും യോഗം വിലയിരുത്തി. അധാര്‍മികമായി അതിരൂപതയെ ഭരിക്കുന്നവരുമായി സഹകരിക്കാനാവില്ല എന്ന് വൈദികര്‍ നിലപാട് എടുത്തു. സഹായമെത്രാന്മാരെ പുറത്താക്കിയത് ഉള്‍പ്പെടെയുളള നടപടികള്‍ വത്തിക്കാന്റെ പ്രതികാര നടപടിയാണ്. വിവാദ ഭൂമിയിടപാടില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിമത വൈദികര്‍ ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ ഉത്തരം തരുന്നതുവരെ നിസ്സഹകരണം തുടരുമെന്നും യോഗം വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് ജോര്‍ജ് ആലഞ്ചേരിക്ക് ഭരണച്ചുമതലകള്‍ തിരികെ നല്‍കി കൊണ്ടുളള വത്തിക്കാന്റെ ഉത്തരവ് പുറത്തുവന്നത്. സഹായ മെത്രാന്‍ പദവി വഹിച്ചിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പു്ത്തന്‍ വീട്ടില്‍ എന്നിവരെ ചുമതലകളില്‍ നിന്ന് നീക്കുകയും ചെയ്തു. ഇവര്‍ക്ക് പുതിയ പദവി നല്‍കിയിട്ടില്ല. അടുത്ത സിനഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാനും വത്തി്ക്കാന്റെ ഉത്തരവില്‍ പറയുന്നു. വ്യാജരേഖ ചമച്ച കേസില്‍ ആരോപണവിധേയനായ മാര്‍ ജേക്കബ് മനത്തോടത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഒഴിഞ്ഞ ഘട്ടത്തിലാണ് ജോര്‍ജ് ആലഞ്ചേരിയെ തല്‍സ്ഥാനത്ത് വീണ്ടും നിയമിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com