മരണമെത്തുന്ന നേരത്ത്..; ഭാര്യയ്ക്ക് കവിതയും തനിക്ക് കുഴിമാടവുമൊരുക്കി ഗൃഹനാഥന്‍ യാത്രയായി

വീടിനുള്ളില്‍ വിളക്കു കത്തിച്ച് വച്ച് സ്വന്തം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.
മരണമെത്തുന്ന നേരത്ത്..; ഭാര്യയ്ക്ക് കവിതയും തനിക്ക് കുഴിമാടവുമൊരുക്കി ഗൃഹനാഥന്‍ യാത്രയായി

കൊല്ലം: വീടിനുള്ളില്‍ വിളക്കു കത്തിച്ച് വച്ച് സ്വന്തം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഓച്ചിറ ഞക്കനാല്‍ നീലിമയില്‍ സജികുമാര്‍ (53) ആണു ആത്മഹത്യ ചെയ്തത്. ഭാര്യയ്ക്ക് സ്പിരിറ്റ് എന്ന സിനിമയില്‍ റഫീഖ് അഹമ്മദ് എഴുതിയ 'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്ത് ഇത്തിരി നേരമിരിക്കണേ.. ' എന്ന പാട്ടും എഴുതിവെച്ചാണ് സജി യാത്രയായത്. 

വീടിനു മുന്നില്‍ കരിങ്കൊടിയും തന്നെ അടക്കാനുള്ള കുഴിമാടവും വിറകും വരെ സജി തയ്യാറാക്കിയിരുന്നു. സജി വെട്ടിയ കുഴിയില്‍ത്തന്നെയാണ് ശവസംസ്‌കാരം നടത്തിയത്. വീടിനു മുന്നില്‍ മതിലിനോടു ചേര്‍ന്ന് 'സജി വിടവാങ്ങി എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദിയോടെ വിട. എന്റെ വിലപ്പെട്ട ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ച എല്ലാവരുടെയും പിറകില്‍ ഒരു നിഴല്‍ പോലെ ഞാനുണ്ടാകും എന്ന് സജി നീലിമ' എന്നെഴുതി വെച്ചു. 

ഈ ബോര്‍ഡ് നാട്ടുകാര്‍ കണ്ടു. ഇവര്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണു സജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീടിന് സമീപത്തായി വെട്ടിയ കുഴിക്ക് സമീപം എന്നെ ഇവിടെ കത്തിക്കുക എന്നും സജികുമാര്‍ എഴുതി വെച്ചിരുന്നു. പുതിയ വെള്ളവസ്ത്രങ്ങള്‍ ധരിച്ച് വീട്ടില്‍ കരിങ്കൊടി നാട്ടി വിളക്ക് കത്തിച്ച് വെച്ചായിരുന്നു ആത്മഹത്യ. 

മുന്‍പ് ലക്ഷദ്വീപില്‍ പെയിന്റിങ് ജോലി നോക്കുകയായിരുന്നു സജി. ത്വക് രോഗം മൂലം മാനസികമായി ഏറെ വിഷമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭാര്യ ഷീജ എറണാകുളത്തു കട നടത്തുകയാണ്. ഏക മകനും എറണാകുളത്തു നിന്നാണ് പഠിക്കുന്നത്. ഓച്ചിറ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com