പൂച്ചാക്കൽ (ആലപ്പുഴ): വാക്കു തർക്കത്തെ തുടർന്നു മാതാപിതാക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ അയൽവാസി എയർഗൺ ഉപയോഗിച്ചു വെടിവച്ചു. തൈക്കാട്ടുശേരി ഉളവെയ്പ്പ് രണ്ടാം വാർഡ് ഗോപിനിവാസിൽ ഗോപിയുടെ മകൻ ഗോപീഷ് ലാലി (25) നാണ് വെടിയേറ്റത്. വയറ്റിൽ വെടിയേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അയൽവാസി മാടശേരി അജയനെ (38) പൂച്ചാക്കൽ പൊലീസ് പിടികൂടി. വെടിവയ്ക്കാനുപയോഗിച്ച എയർഗണ്ണും പൊലീസ് പിടിച്ചെടുത്തു. ഗോപീഷ് ലാലിന്റെ വയറ്റിൽ നിന്ന് പെല്ലറ്റ് ശസ്ത്രക്രിയയിലൂടെ നീക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പൊലീസ് പറയുന്നത് - കഴിഞ്ഞ ദിവസം രാത്രി 11.30ന് ആണു സംഭവം. ഇരുവരും തമ്മിൽ റോഡിൽ വച്ചുണ്ടായ വാക്കു തർക്കത്തിനിടെ മാതാപിതാക്കളെ അസഭ്യം പറഞ്ഞതു ഗോപീഷ് ലാൽ ചോദ്യം ചെയ്തു. വീട്ടിലേക്ക് മടങ്ങിയ അജയൻ പക്ഷികളെയും മറ്റും വെടി വയ്ക്കാനുപയോഗിക്കുന്ന എയർ ഗണ്ണുമായെത്തി ഗോപീഷ് ലാലിനു നേരെ വെടിയുതിർക്കുകയായിരുന്നു.
അയൽവാസികളാണ് ഗോപീഷ് ലാലിനെ ആശുപത്രിയിലെത്തിച്ചത്. അജയൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൂച്ചാക്കൽ എസ്ഐ കെഎസ് ഷാജന്റെ നേതൃത്വത്തിൽ പൊലീസെത്തി പിടികൂടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ