'ജേക്കബ് തോമസ് സ്വയം വിരമിക്കേണ്ട'; കേന്ദ്രത്തിന് റിപ്പോര്‍ട്ട്; ബിജെപി പ്രവേശനത്തിന് കാത്തിരിക്കേണ്ടി വരും

ജേക്കബ് തോമസ് ബിജെപിയോടു അടുക്കുന്നുവെന്ന വിലയിരുത്തലിനു പിന്നാലെയാണു ഇടതുസര്‍ക്കാര്‍ നീക്കം
'ജേക്കബ് തോമസ് സ്വയം വിരമിക്കേണ്ട'; കേന്ദ്രത്തിന് റിപ്പോര്‍ട്ട്; ബിജെപി പ്രവേശനത്തിന് കാത്തിരിക്കേണ്ടി വരും

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ വിആര്‍എസിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണു ജേക്കബ് തോമസെന്നു കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനം എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു വിആര്‍എസ് അനുവദിക്കാന്‍ ചട്ടമില്ല. ജേക്കബ് തോമസിനു മുന്നില്‍ ഇതോടെ സ്വയം വിരമിക്കലിനുള്ള വഴിയടഞ്ഞു.

ജേക്കബ് തോമസിന്റെ വീഴ്ചകള്‍ സമഗ്രമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണു കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിനു കൈമാറിയത്. ഓഖി, പ്രളയം സംഭവങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതും അനുവാദമില്ലാതെ സര്‍വീസ് സ്‌റ്റോറിയെഴുതി ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതും ഗുരുതര ചട്ടലംഘനമായി ചൂണ്ടികാണിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ്, ക്രൈംബ്രാഞ്ച്‌ അന്വേഷണ റിപ്പോര്‍ട്ടും ചേര്‍ത്തിട്ടുണ്ട്.

സംസ്ഥാനത്തിന്റെ നിലപാട് അനുകൂലമല്ലെന്നു തിരിച്ചറിഞ്ഞു ജേക്കബ് തോമസ് ബിജെപിയോടു അടുക്കുന്നുവെന്ന വിലയിരുത്തലിനു പിന്നാലെയാണു ഇടതുസര്‍ക്കാര്‍ നീക്കം. അനുകൂല നിലപാടെടുക്കാനുള്ള സാധ്യത അടച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണു സംസ്ഥാനം കൈമാറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ മല്‍സരിക്കുന്നതിനാണു ജേക്കബ് തോമസ് സ്വയം വിരമിക്കലിനു അപേക്ഷിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com