പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ഉറപ്പാക്കാം; കേന്ദ്രപദ്ധതിയില്‍ ആര്‍ക്കൊക്കെ ചേരാം

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയുടെ രജിസ്‌ട്രേഷന്‍ തുടങ്ങി
പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ഉറപ്പാക്കാം; കേന്ദ്രപദ്ധതിയില്‍ ആര്‍ക്കൊക്കെ ചേരാം

തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജനയുടെ (പി.എം.എസ്.വൈ.എം) രജിസ്‌ട്രേഷന്‍ തുടങ്ങി. രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അറുപത് വയസ്സിന് ശേഷം പ്രതിമാസം 3,000 രൂപ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതാണ് പദ്ധതി. ഇക്കഴിഞ്ഞ ഇടക്കാല കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. 

18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുളളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. 15,000 രൂപ വരെ മാസ വരുമാനമുളള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുക. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, കൈത്തറി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ ആശ അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയില്‍ സജീവമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാം. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. 

എന്നാല്‍ പ്രായത്തിനനുസരിച്ച് അടയ്ക്കുന്ന പെന്‍ഷന്‍ വിഹിതത്തില്‍ മാറ്റമുണ്ട്. 18 വയസ്സുളളവര്‍ 55 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. 29 വയസ്സ് മുതലാണ് അംഗമാകുന്നതെങ്കില്‍ 100 രൂപയും 35 വയസ്സില്‍ അംഗമാകുന്നവര്‍ക്ക് 150 രൂപയും 40 വയസ്സുളളവര്‍ 200 രൂപയും വിഹിതമായി അടയ്ക്കണം. തുല്യവിഹിതം കേന്ദ്ര സര്‍ക്കാരും പദ്ധതിയില്‍ നിക്ഷേപിക്കും. ആദ്യ വിഹിതം പണമായി അടയ്ക്കാനുളള സംവിധാനമുണ്ട്. അംഗമാകുന്നവര്‍ മരിക്കുകയോ സ്ഥിരമായ ശാരീരിക അവശതയ്ക്ക് കീഴ്‌പ്പെടുകയോ ചെയ്താല്‍ ജീവിത പങ്കാളിക്ക് തുടര്‍ഗഡു അടച്ച് പദ്ധതി തുടരാവുന്നതാണ്. 

നാഷണല്‍ പെന്‍ഷന്‍ സ്‌കീം, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ സ്‌ക്രീം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ സ്‌കീമുകളുടെ ഭാഗമായവര്‍ പദ്ധതിയില്‍ ചേരാന്‍ യോഗ്യരല്ല. പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ പങ്കാളിക്ക് പെന്‍ഷന്റെ 50 ശതമാനം ലഭിക്കുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com