സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്, 'കളിയാക്കിയത് ചോദ്യം ചെയ്തു'

കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്, 'കളിയാക്കിയത് ചോദ്യം ചെയ്തു'

കൊല്ലം: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാന്‍ വിളിച്ച് പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതി വിളിച്ച് കളിയാക്കി. ഇത് ബഷീര്‍ ചോദ്യം ചെയ്തത് ഷാജഹാനെ ചൊടിപ്പിച്ചു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാന്‍ പരിസരവാസികള്‍ക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 

ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയത് പെരിയ ഇരട്ടക്കൊലകേസിന് കോണ്‍ഗ്രസ് നല്‍കിയ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പെരിയ ഇരട്ടക്കൊലയ്ക്ക് തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമുളളതല്ലെന്ന് പറഞ്ഞ് സിപിഎം ആരോപണം തളളി ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. കപ്പ വില്‍പ്പനയെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരി അഫ്താബീവി വ്യക്തമാക്കി. 

കടയ്ക്കല്‍ ചന്തയിലെ കപ്പ കച്ചവടക്കാരനാണ് മരിച്ച ബഷീര്‍. കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാള്‍ സഹോദരനെ കുത്തി പരിക്കേല്‍പ്പിച്ചത് അടക്കം കേസിലെ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com