ഏറ്റുമാനൂരിലെ വാഹനാപകടം: മക്കള്‍ക്കൊപ്പം അമ്മയും പോയി, അപകടം അമ്മയുടെ ജന്‍മദിനത്തില്‍ 

അപകടത്തില്‍ സാരമായി പരുക്കേറ്റ ലെജി കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.
ഏറ്റുമാനൂരിലെ വാഹനാപകടം: മക്കള്‍ക്കൊപ്പം അമ്മയും പോയി, അപകടം അമ്മയുടെ ജന്‍മദിനത്തില്‍ 

കോട്ടയത്ത് നടന്നുപോവുകയായിരുന്ന കുടുംബത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ലെജിയും മരണത്തിന് കീഴടങ്ങി. കോട്ടയം പേരൂരിലാണ് നിയന്ത്രണംവിട്ട കാറിടിച്ച് അമ്മയും മക്കളും മരിച്ചത്. കാര്‍ ഡ്രൈവറെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി കടന്നുപോയ വാഹനങ്ങളിലുള്ളവര്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പേരൂര്‍ കാര്‍ത്തികയില്‍ ബിജുവിന്റെ ഭാര്യ ലെജിയും മക്കളായ അന്നു, നീനു എന്നിവരുമാണ് മരിച്ചത്. പട്ടിത്താനം മണര്‍ക്കാട് ബൈപ്പാസില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. 

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നെത്തിയ കാര്‍ കണ്ടന്‍ചിറയ്ക്ക് സമീപം വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് ഇവര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങി സമീപത്തെ കവലയിലേക്ക് നടന്നുപോകും വഴിയാണ് ലെജിയുടെയും മക്കളുടെയും ഇടയിലേക്ക് കാര്‍ പാഞ്ഞുകയറിയത്. അന്നുവും നീനുവും ഇരുപതടി അകലേയ്ക്ക് തെറിച്ചുവീണു. അമിതവേഗതയിലെത്തിയ കാര്‍ സമീപത്തെ പുരയിടത്തിലെ തേക്കില്‍ ഇടിച്ചാണ് നിന്നത് കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. 

അപകടത്തില്‍ സാരമായി പരുക്കേറ്റ ലെജി കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. ലെജിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്ന്. കാര്‍ ഓടിച്ചിരുന്ന ഷോണ്‍ മാത്യുവിന്റെ തുടയെല്ല് പൊട്ടി. മറ്റൊരു വാഹനം കാറിലിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഷോണ്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com