ഷൊര്‍ണൂര്‍: ഏപ്രില്‍ ഒന്ന് മുതല്‍ 14 ട്രെയിനുകൾ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടാൻ റെയില്‍വേയുടെ തീരുമാനം. മലബാറിലെ യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടിയായി മാറുന്നതാണ് റെയിൽവേയുടെ പരിഷ്കാരം. സമയ നഷ്ടം ചൂണ്ടിക്കാണിച്ചാണ് ഇതെങ്കിലും ട്രെയിനുകളുടെ യാത്രാ സമയം റെയില്‍വേ കുറച്ചിട്ടില്ല. ഷൊർണൂരില്‍ നിന്ന് തമിഴ്നാട് വഴി മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 53 പ്രതിവാര സര്‍വീസുകളാണ് റെയില്‍വേ നടത്തുന്നത്. ഇതില്‍ 21 സര്‍വീസുകള്‍ നിലവില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴിയാണ്.
ഏപ്രില്‍ ഒന്ന് മുതല്‍ 14 സര്‍വീസുകള്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ എത്തുന്നതിന് പകരം വള്ളത്തോള്‍ നഗര്‍, ഒറ്റപ്പാലം വഴി തിരിച്ചു വിടും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യമായ ബൊക്കാറോ എക്സ്പ്രസും ഏപ്രില്‍ ഒന്ന് മുതല്‍ ഷൊര്‍ണ്ണൂരിലെത്തില്ല. മലബാറിലെ യാത്രക്കാര്‍ ചെന്നൈയിലേക്ക് ഉള്‍പ്പെടെ പകല്‍ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണ് ബൊക്കാറോ എക്സ്പ്രസ്.
പരിഷ്കാരം മൂലം ഏറെ ദുരിതത്തിലാകുന്നത് മലബാറിലെ യാത്രക്കാരാണ്. ഫലത്തില്‍ മലബാറിന് പത്ത് തീവണ്ടികളാണ് നഷ്ടമാകുന്നത്. സമയ നഷ്ടമാണ് റെയില്‍വേ കാരണമായി പറയുന്നത്. കൂടാതെ സിഗ്നല്‍ സംവിധാനത്തിലെ പരിമിതികളും ഉയര്‍ത്തിക്കാണിക്കുന്നു. പുതിയ പരിഷ്കാരത്തോടെ ഈ തീവണ്ടികളിലെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഒറ്റപ്പാലത്ത് പോയി കയറേണ്ട അവസ്ഥയാണുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ