നെയ്യാർ: സ്വന്തമായി അച്ചടിച്ച കള്ളനോട്ടുമായി സിഗരറ്റ് വാങ്ങാനെത്തിയ യുവാക്കൾ പൊലീസിന്റെ പിടിയിലായി. കള്ളനോട്ടു നിര്‍മിച്ചു വിതരണം ചെയ്യുന്ന സംഘമാണ് കുടുങ്ങിയത്. സിഗരറ്റ് വാങ്ങാന്‍ നല്‍കിയ നോട്ടില്‍ സംശയം തോന്നിയ കടയുടമയും നാട്ടുകാരുമാണു സംഘത്തെ കുടുക്കിയത്. കുറ്റിച്ചല്‍, കോട്ടൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെ നെയ്യാര്‍ ഡാം പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റിച്ചൽ കള്ളോട് സ്വദേശി ഷാജഹാൻ, സഹായികളായ അർഷാദ്, കോട്ടൂർ സ്വദേശി സൗദ് എന്നിവരെയാണു പിടികൂടിയത്. നെയ്യാർ ഡാം തുണ്ടുനടയിലെ കടയിൽ സിഗരറ്റ് വാങ്ങുന്നതിനായി നല്‍കിയ നോട്ടില്‍ ഉടമക്കു സംശയം തോന്നുകയായിരുന്നു. നാട്ടുകാരുമൊത്ത് സിഗരറ്റ് വാങ്ങാനെത്തിയ യുവാവിനെ തടഞ്ഞുവച്ച കടയുടമ ശേഷം പൊലീസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച മഷിയും പ്രിന്ററുകളും അനുബന്ധ സാധനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.
അച്ചടിച്ചു സൂക്ഷിച്ചിരുന്ന പത്തോളം നൂറിന്റെയും ഇരുന്നൂറിന്റെയും വ്യാജ നോട്ടുകൾ കണ്ടെടുത്തു. സംഘത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. കൂടുതൽ പേര്‍ സംഘത്തിലുണ്ടോ എന്നും അന്വേഷിക്കും. മലയോര മേഖലയിൽ നാളുകളായി കള്ളനോട്ടു സംഘങ്ങൾ സജീവമാണ്. അടുത്തിടെ കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ ചന്തയിൽ അഞ്ഞൂറിന്റെ കള്ളനോട്ടു മാറാൻ എത്തിയ സംഘത്തെ കച്ചവടക്കാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ