കാര്‍ഷിക വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ഇല്ല; ബാങ്കിങ് സമിതിയുടെ അംഗീകാരം  

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ബാങ്കുകള്‍
കാര്‍ഷിക വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ഇല്ല; ബാങ്കിങ് സമിതിയുടെ അംഗീകാരം  

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് ബാങ്കുകള്‍. കാര്‍ഷിക കടാശ്വാസ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തിയ നടപടിയെയും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബാങ്കേഴ്‌സ് സമിതി യോഗം അംഗീകരിച്ചു. 

കാര്‍ഷിക വായ്പകളിന്മേലുളള ജപ്തി നടപടികള്‍ തല്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കണമെന്നത് അടക്കമുളള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് ബാങ്കുകള്‍ അംഗീകരിച്ചത്. വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍ഫാസി ചുമത്തില്ലെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനെ അറിയിച്ചു. 

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

2015 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, ഇടുക്കി ജില്ലകളില്‍ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കു മൊറട്ടോറിയമുണ്ടാവുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

കാര്‍ഷിക കടാശ്വാസ പരിധി ഇരട്ടിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായാണ് കടാശ്വാസ പരിധി ഉയര്‍ത്തിയത്. വാണിജ്യ ബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരും.

വിള നാശത്തിനുള്ള ധനസഹായം നിലവില്‍ ഉള്ളതിന്റെ ഇരട്ടിയാക്കി. പ്രകൃതിക്ഷോഭം മൂലമുള്ള വിള നാശത്തിന് 85 കോടി രൂപ അനുവദിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com