മസ്കറ്റ്: മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാന സർവ്വീസ് അടുത്ത മാസം ആദ്യം മുതൽ നിർത്തുന്നു. ഈ വർഷം ആദ്യംതന്നെ മെയ് - ജൂൺ മാസങ്ങളിൽ യാത്ര ചെയ്യുവാനുള്ള ടിക്കറ്റുകൾ ഇൻഡിഗോ നൽകിയിട്ടുള്ളതാണ്. എന്നാലിപ്പോൾ ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് സർവീസ് നിർത്തുന്നത്. മാർച്ച് 31 മുതലുള്ള സർവീസുകളാണ് കമ്പനി നിർത്തിവച്ചിട്ടുള്ളത്.
വിമാന ജീവനക്കാരുടെ കുറവ് മൂലമാണ് കൊച്ചിയിലേക്കുള്ള സർവീസ് നിർത്തിവെച്ചതെന്നും താൽക്കാലികമായി പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നില്ലെന്നും മസ്കറ്റിലെ ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇതോടെ കിട്ടിയ അവസം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് മറ്റ് വിമാന കമ്പനികൾ. ഇൻഡിഗോയിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം തിരികെ ലഭിച്ച യാത്രക്കാർ മൂന്നിരട്ടി വിലയിൽ ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്. ഇതോടെ മുന്നറിയിപ്പില്ലാതെ മസ്കറ്റ്-കേരള സർവീസ് നിർത്തിവച്ചതിനെതിരെ യാത്രക്കാർ രംഗത്തെത്തിക്കഴിഞ്ഞു. വിഷയത്തിൽ ഏവിയേഷൻ മന്ത്രാലയം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
വിമാന ടിക്കറ്റിന്റെ പണം തിരികെ നൽകിയും, മുംബൈ വഴി കൊച്ചിയിലേക്ക് യാത്രക്കാരെ അയക്കുവാനുള്ള നടപടികൾ കൈകൊണ്ടുമാണ് ടിക്കറ്റ് എടുത്ത യാത്രക്കാരെ ഇൻഡിഗോ കൈകാര്യം ചെയ്യുന്നത്. വേനൽക്കാല സ്കൂൾ അവധികളിൽ ആയിരത്തിലധികം പേരാണ് കൊച്ചിയിലേക്ക് യാത്രചെയ്യാൻ ഒരുങങിയിരുന്നത്. സർവീസ് പുനരാംഭിക്കുവാൻ ഉള്ള നടപടികൾക്കായി ശ്രമിക്കുന്നുണ്ടെന്നാണ് മസ്‌കറ്റിലെ ഇൻഡിഗോ വിമാന അധികൃതർ ഒടുവിൽ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ