കൽപ്പറ്റ: പൊലീസും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ തന്റെ സഹോദരൻ സിപി ജലീൽ കൊല്ലപ്പെട്ടത് ദുരൂഹമാണെന്ന് ജലീലിന്റെ ജ്യേഷ്ഠനും മനുഷ്യാവകാശ പ്രവർത്തകനുമായ സിപി റഷീദ്. ഏറ്റുമുട്ടലുണ്ടാകുമ്പോൾ മാവോയിസ്റ്റുകൾക്ക് മാത്രം എന്തുകൊണ്ടാണ് പരുക്കേൽക്കുന്നത്. പൊലീസിന് എന്തുകൊണ്ടാണ് പരുക്കേൽക്കാത്തതെന്ന് റഷീദ് ചോദിച്ചു.
വിശ്വാസ യോഗ്യമല്ലാത്ത കഥകളാണ് പൊലീസ് പറയുന്നത്. ഈ കഥകൾക്കെല്ലാം ഒരു പൊതുസ്വാഭവമുണ്ട്. അന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും മണിപ്പൂർ, കശ്മീർ എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തരം കഥകൾ കേൾക്കുന്നു. എല്ലാ വ്യാജ ഏറ്റുമുട്ടൽ വാർത്തകൾക്ക് പിന്നിലെയും കഥ തന്നെയാണ് ഇവിടെയും പറയുന്നത്. ഇത് ദുരൂഹതയുണ്ടാക്കുന്നു. മുൻപ് കൊല്ലപ്പെട്ട പലരേയും ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയതാണെന്ന് വർഷങ്ങൾക്ക് ശേഷം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൊലീസ് പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നതാണ് ഇവയെല്ലാം എന്നും റഷീദ് ആരോപിച്ചു.
ജലീലിനെ തണ്ടർബോൾട്ട് അന്യായമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരാതിയുണ്ടെന്നും റഷീദ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം കാണാൻ അനുവദിക്കണമെന്നും ബന്ധുക്കൾക്കു വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുമായി ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിട്ടും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നും റഷീദ് നേരത്തെ ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ