പതിനായിരം കൊടുത്താല്‍ പിവിസി പൈപ്പിലൂടെ മുഖത്ത് ഊതും; മൂന്ന് ഊത്തില്‍ രോഗം പമ്പകടക്കുമെന്ന് ദിവ്യന്‍

മന്ത്രം ചൊല്ലി പിവിസി പൈപ്പ് വഴി മുഖത്തേക്ക് ഊതി രോഗം മാറ്റുമെന്ന് അവകാശവാദവുമായാണ് ഇയാള്‍ രോഗികളെ പറ്റിക്കുന്നത്
പതിനായിരം കൊടുത്താല്‍ പിവിസി പൈപ്പിലൂടെ മുഖത്ത് ഊതും; മൂന്ന് ഊത്തില്‍ രോഗം പമ്പകടക്കുമെന്ന് ദിവ്യന്‍

മലപ്പുറം; മന്ത്രവാദ ചികിത്സയെത്തുടര്‍ന്ന് കരള്‍രോഗം ബാധിച്ച് യുവാവ് മരിച്ചത് വിവാദമായതിന് പിന്നാലെ കള്ള ദിവ്യന്മാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളെജിന് സമീപമുള്ള ഊത്തു 'ഡോക്ടറെ'ക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മന്ത്രം ചൊല്ലി പിവിസി പൈപ്പ് വഴി മുഖത്തേക്ക് ഊതി രോഗം മാറ്റുമെന്ന് അവകാശവാദവുമായാണ് ഇയാള്‍ രോഗികളെ പറ്റിക്കുന്നത്. ഒരുതവണ ഊതാന്‍ 10,000 രൂപയാണ് പണം വാങ്ങുന്നത്. 

രോഗത്തിന് കാരണം പിശാച് കയറിയതാണെന്നും ഇതിനെ ശരീരത്തില്‍ നിന്ന് ഒഴിപ്പിച്ചാല്‍ രോഗമുക്തി നേടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഊത്ത് ചികിത്സ. ഏതു കൊടിയ രോഗവും പരമാവധി 3 ഊതല്‍ കൊണ്ടു ഭേദമാകുമെന്നാണ് ഇവര്‍ പറയുക. 'അദൃശ്യ ശക്തി'കളുമായി നിരന്തര സമ്പര്‍ക്കമുള്ള ഒരു പ്രധാന ദിവ്യനും 2 സഹായികളുമാണ് ചികിത്സാ ടീം. മറ്റു ചികിത്സകള്‍ പരാജയപ്പെട്ട് നിസ്സഹായരായി നില്‍ക്കുന്ന രോഗികളെ കാന്‍വാസ് ചെയ്താണ് തട്ടിപ്പിന് ഇരയാക്കുന്നത്. 

കഴിഞ്ഞ ദിവസം കരള്‍ രോഗം മൂര്‍ച്ചിച്ച് യുവാവ് മരിച്ചത് മന്ത്രവാദ ചികിത്സയുടെ ഭാഗമായിട്ടാണെന്ന് പുറത്തുവന്നിരുന്നു. സൗദിയില്‍ ജോലി ചെയ്തിരുന്ന യുവാവിനെ നിര്‍ബന്ധിച്ച് ചികിത്സിക്കുകയും മരുന്നും ഭക്ഷണവും കൊടുക്കാതെ പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് സുഹൃത്തിന് അയച്ച ഓഡിയോ വീഡിയോ സന്ദേശങ്ങളിലൂടെയാണ് വിവരം പുറത്തുവന്നത്. ഈ മന്ത്രവാദിക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com