കൽപറ്റ: വയനാട് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായി ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. മാവോയിസ്റ്റ് സംഘാംഘമാണ് വെടിയേറ്റ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിനെ തുടർന്ന് വൈത്തിരിയിൽ സുരക്ഷ ശക്തമാക്കി. മുപ്പതിലധികം സേനാംഗങ്ങൾ ഇപ്പോഴും കാടിനുള്ളിലാണ്. കൂടുതൽ പേർ വൈത്തിരിയിലേക്ക് എത്തും.
ദേശീയപാതയ്ക്കരികിലുള്ള ഉപവൻ എന്ന സ്വകാര്യ റിസോർട്ടിനകത്താണ് ഏറ്റുമുട്ടലുണ്ടായത്. തണ്ടര്‍ ബോള്‍ട്ട് നടത്തിയ വെടിവയ്പ്പില്‍ ഒരാൾക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.രാത്രി ഒൻപത് മണിയോടെയാണ് റിസോർട്ടിലേക്ക് മാവോയിസ്റ്റുകളെത്തിയത്. റിസോർട്ട് ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലേക്ക് മാറിയെന്നുമാണ് പൊലീസ് പറയുന്നത്. ആയുധവുമായി എത്തിയ അഞ്ചംഗ സംഘമാണ് പണമാവശ്യപ്പെട്ടത്. റിസോർട്ടിലുണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥരാണ് മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞത്. വിവരം തണ്ടർ ബോൾട്ടിന് കൈമാറിയതോടെ റിസോർട്ട് പൊലീസ് വളയുകയായിരുന്നു. 4.30 നാണ് അവസാന വെടിയൊച്ച കേട്ടത്.
പ്രദേശത്തേക്കുള്ള വൈദ്യുതി- ഗതാഗത ബന്ധങ്ങൾ പൊലീസ് വിച്ഛേദിച്ചിരുന്നുവെങ്കിലും 11.30 ഓടെ പുനഃസ്ഥാപിച്ചു. റിസോർട്ടിലുള്ളവരോട് പുറത്തിറങ്ങരുതെന്ന് തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വെടിയേറ്റ മാവോയിസ്റ്റുകൾ കാട്ടിനുള്ളിലേക്ക് ഓടിയതായും അവിടെ നിന്ന് വെടിയുതിർക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ