കണ്ണൂർ: വടകര ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പി ജയരാജൻ മൽസരിക്കുന്ന സാഹചര്യത്തിൽ എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന. ഏതാനും ദിവസത്തിനകം തന്നെ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. സംസ്ഥാനകമ്മിറ്റി അംഗമായ എം വി ജയരാജൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
ഷുക്കൂർ വധക്കേസിൽ നേരത്തെ പി ജയരാജൻ അറസ്റ്റിലായപ്പോൾ എം വി ജയരാജൻ ജില്ലാ ആക്ടിങ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിൽ സെക്രട്ടറിക്ക് തൊട്ടുതാഴെയുള്ള അംഗമാണ് എം വി ജയരാജൻ. ജില്ലയിൽനിന്നുള്ള മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെയെല്ലാം ജില്ലാകമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയപ്പോഴും ജയരാജനെ നിലനിർത്തുകയായിരുന്നു.
സർക്കാർ അധികാരത്തിലെത്തി ആദ്യമാസങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തനം മന്ദഗതിയിലാണെന്ന വിമർശമുയർന്നതിനെത്തുടർന്നാണ് പ്രൈവറ്റ് സെക്രട്ടറിയായി എം വി ജയരാജനെ നിയമിച്ചത്. ജയരാജൻ ജില്ലാ സെക്രട്ടറിയാകുമ്പോൾ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പുതിയ ആളെയും നിശ്ചയിക്കേണ്ടതുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ