കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ തലവനായ എസ് പി അവധിയിൽ പ്രവേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സാബു മാത്യു അവധിയെടുത്ത് നാട്ടിലേക്ക് പോയി. ഇതോടെ കേസിന്റെ അന്വേഷണം നിലച്ചു. അന്വേഷണ സംഘ തലവനായിരുന്ന എസ് പി മുഹമ്മദ് റഫീഖിനെ മാറ്റിയാണ് കഴിഞ്ഞദിവസം കേസിൻരെ ചുമതല സാബു മാത്യുവിന് നൽകിയത്.
ഇരട്ടക്കൊലയിൽ കേസിന്റെ ഗൂഢാലോചനയിലേക്ക് എസ്പി മുഹമ്മദ് റഫീഖ് കേസന്വേഷണം നീണ്ടതാണ് പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നും, പ്രതികൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിഞ്ഞതും, പ്രതികൾക്ക് നിയമസഹായം ലഭ്യമാക്കിയതുമെല്ലാം വെളിച്ചത്തു വന്നിരുന്നു. ഇതോടെ സിപിഎം പ്രതിരോധത്തിലുമായി.
ഇതിനിടെയാണ് പെട്ടെന്ന് റഫീഖിനെ സ്ഥലംമാറ്റിയത്. സംഭവസ്ഥലത്തിന് അടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്നും കണ്ടെടുത്ത വ്യാജ ആയുധങ്ങൾ, സിപിഎം പ്രവർത്തകൻ കൊണ്ടിട്ടതാണെന്നും മുൻ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പീതാംബരൻ അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിലെ നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അന്വേഷണ സംഘത്തെ സർക്കാർ പൊളിച്ചുപണിയുകയായിരുന്നു.
ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്ത ഏഴു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തിരികെ കോടതിയെ ഏൽപിച്ചതല്ലാതെ ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോയില്ലെന്ന ആക്ഷേപവും സജീവമാണ്. വ്യാഴാഴ്ച കല്യോട്ട് വീണ്ടും ക്രൈം ബ്രാഞ്ച് സംഘം അന്വേഷണത്തിനെത്തി. സംഭവം നടന്ന കൂരാങ്കരയിലെ പരിസരവാസികളുടെ മൊഴിയെടുത്തു. മൃതദേഹം ചുമന്നവരുടെ മൊഴിയും രേഖപ്പെടുത്തി.
ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം ഒഴിവാക്കി കേസ് പരമാവധി നിലവിൽ അറസ്റ്റിലായ ഏഴുപേരിൽ നിലനിർത്താനാണ് നീക്കം. വിവാദങ്ങളിൽ തൊടാതെ തെരഞ്ഞെടുപ്പുവരെ കൊണ്ടുപോകാനാണ് പുതിയ സംഘത്തിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ