ജലീൽ കൊല്ലപ്പെട്ടത് തലയിൽ വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയനാട്: ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ മരണകാരണം തലയില്‍ വെടിയേറ്റാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മൂന്നിടത്ത് വെടിയേറ്റെന്ന് എക്സ് റേ പരിശോധനയിലും കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിന് പിന്നാലെ ജലീലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ പോലീസ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി വാഹനം നിര്‍ത്താന്‍ പാടില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിൽ ബുധനാഴ്ച രാത്രിയാണ് സിപി ജലീൽ വെടിയേറ്റുമരിച്ചത്. അഞ്ച് ഏക്കർ വരുന്ന വളപ്പിലുള്ള റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിനു കുറച്ചുമാറി പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം. സമീപത്തു നാടൻ തോക്കും സഞ്ചിയും ചിതറിയ കറൻസികളും ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഡോക്യുമെൻറേഷൻ വിദഗ്ധനാണ് ജലീൽ എന്നാണ് പൊലീസ് പറയുന്നത്.
മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍.ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ