കോഴിക്കോട് : വയനാട് വൈത്തിരിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റു. ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തലയുടെ പിന്‍ഭാഗത്ത് ഏറ്റ വെടിയുണ്ട നെറ്റി തുളച്ച് പുറത്തുവന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൃതദേഹത്തിന് സമീപത്ത് നിന്നും നാടൻ തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകളും സ്ഥലത്ത് നിന്നും കണ്ടെത്തിയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നിലപാടിനെ സംശയ നിഴലിലാക്കി റിസോർട്ട് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ആദ്യം വെടിയുതിർത്തത് പൊലീസാണെന്നാണ് ജീവനക്കാർ മൊഴി നൽകിയത്. മാവോയിസ്റ്റുകളെത്തിയ വിവരം പൊലീസിനെ അറിയിച്ചിട്ടില്ല. പത്തുപേർക്കുള്ള ഭക്ഷണവും 50000 രൂപയും ആവശ്യപ്പെട്ട മാവോയിസ്റ്റ് സംഘം മാന്യമായാണ് പെരുമാറിയത്. വിനോദസഞ്ചാരികൾ എത്തിയപ്പോൾ ഇവർ കൗണ്ടറിൽനിന്നു മാറിനിന്നെന്നും ജീവനക്കാർ വെളിപ്പെടുത്തി.
ഭക്ഷണം ആവശ്യപ്പെട്ട മാവോയിസ്റ്റുകളോട്, അതിന് സമയം വേണമെന്ന് പറഞ്ഞു. തുടർന്ന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ പൊലീസ് സംഘം തോക്കുമായി എത്തി വെടിവെക്കുകയായിരുന്നു. എങ്ങനെയാണ് പൊലീസ് സംഘം എത്തിയതെന്ന് അറിയില്ലെന്നും ജീവനക്കാർ പറഞ്ഞു. മാവോയിസ്റ്റുകളാണ് ആദ്യം നിറയൊഴിച്ചതെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. വെടിയേറ്റു പൊലീസ് വാഹനത്തിന്റെ ചില്ലുതകർന്നു. ഇരുളിൽനിന്നു രാത്രി വൈകിയും പൊലീസിനുനേരേ വെടിവയ്പുണ്ടായി.പൊലീസ് നിറയൊഴിച്ചത് ആത്മരക്ഷാർഥമാണെന്നും ഐജി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു.
വൈത്തിരി റിസോർട്ടിലുണ്ടായ വെടിവെപ്പിൽ സിപിഐ(മാവോയിസ്റ്റ്) കബനി നാടുകാണി ദളത്തിലെ അംഗം സി.പി. ജലീലാണ് ബുധനാഴ്ച രാത്രി വെടിയേറ്റുമരിച്ചത്. അഞ്ച് ഏക്കർ വരുന്ന വളപ്പിലുള്ള റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടറിനു കുറച്ചുമാറി പാറക്കെട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ജലീലിന്റെ മൃതദേഹം. സമീപത്തു നാടൻ തോക്കും സഞ്ചിയും ചിതറിയ കറൻസികളും ഉണ്ടായിരുന്നു. ജലീലിന്റെ തലയ്ക്കു പിന്നിലും തോളിലുമാണ് വെടിയേറ്റത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ഡോക്യുമെൻറേഷൻ വിദഗ്ധനാണ് ജലീൽ എന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ