നമുക്കുമുണ്ടൊരു പൂമ്പാറ്റ ; 'ബുദ്ധമയൂരി' ഇനി സംസ്ഥാന ശലഭം

പുള്ളിവാലൻ, വനദേവത, മലബാർ റോസ് എന്നീ പൂമ്പാറ്റകളായിരുന്നു ബുദ്ധമയൂരിയെ കൂടാതെ കേരളത്തിന്റെ സംസ്ഥാന ശലഭമാകുന്നതിനായി മത്സരിച്ചത്.
നമുക്കുമുണ്ടൊരു പൂമ്പാറ്റ ; 'ബുദ്ധമയൂരി' ഇനി സംസ്ഥാന ശലഭം

തിരുവനന്തപുരം: ബുദ്ധമയൂരിയെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും പിന്നാലെ സ്വന്തമായി ശലഭമുള്ള സംസ്ഥാനമായി ഇതോടെ കേരളം മാറി. കറുത്ത നിറത്തിൽ തിളങ്ങുന്ന നീല കലർന്ന പച്ചയും ഉള്ളിലായി കടുംപച്ച നിറവുമാണ് ബുദ്ധമയൂരിയുടെ ചിറകുകൾക്കുള്ളത്. സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലാണ് ബുദ്ധമയൂരിയെ സാധാരണയായി കണ്ടു വരുന്നത്. 

90 മില്ലീ മീറ്റർ മുതൽ 110 മില്ലീ മീറ്റർവരെയാണ് ബുദ്ധമയൂരിയുടെ ചിറകുകൾക്കുള്ള വീതി. ജൂലൈ മാസം മുതൽ ഡിസംബർവരെ ഇവ പറന്ന് പറന്ന് എറണാകുളം ജില്ല വരെ എത്തിച്ചേരാറുണ്ട്. മുള്ളിലം മരത്തിന്റെ ഉയർന്ന ശാഖകളിൽ കൂടുകൂട്ടുന്ന മയൂരി തെച്ചിപ്പൂക്കളിലും വെള്ളിലച്ചെടിയിലുമാണ് സാധാരണയായി തേൻ കുടിക്കാനെത്തുന്നത്. 

പുള്ളിവാലൻ, വനദേവത, മലബാർ റോസ് എന്നീ പൂമ്പാറ്റകളായിരുന്നു ബുദ്ധമയൂരിയെ കൂടാതെ കേരളത്തിന്റെ സംസ്ഥാന ശലഭമാകുന്നതിനായി മത്സരിച്ചത്. എന്നാൽ തിളങ്ങുന്ന മയിലഴകുള്ള ബുദ്ധമയൂരിക്ക് കൂടുതൽ സംരക്ഷണം നൽകേണ്ടതുണ്ടെന്ന കാരണത്താൽ വനം വകുപ്പ് ബുദ്ധമയൂരിയെ കനിയുകയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 12നാണ് വന്യജീവി ബോർഡ് ബുദ്ധമയൂരിയെ സംസ്ഥാന ശലഭമാക്കാൻ ശുപാർശ ചെയ്തത്.

കൃഷ്ണശലഭമാണ് മഹാരാഷ്ട്രയുടെ സംസ്ഥാന ശലഭം. ​ഗരുഡശലഭം കർണാടകയുടെയും സംസ്ഥാന പൂമ്പാറ്റയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com