രണ്ട് പേരെ വെട്ടിയ കേസിലെ പ്രതി അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെയും കുത്തി 

രണ്ട് പേരെ വെട്ടിയ കേസിലെ പ്രതി അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെയും കുത്തി 

പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടിൽ അനിരുദ്ധനാണ്‌ (51) അടിവയറ്റിൽ കുത്തേറ്റത്

തിരുവല്ല: വെട്ടുകേസിലെ പ്രതി, അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയെ കുത്തി. പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടിൽ അനിരുദ്ധനാണ്‌ (51) അടിവയറ്റിൽ കുത്തേറ്റത്. ആക്രമണം നടത്തിയ തിരുവല്ല വെൺപാല കല്ലുങ്കൽ സെറ്റിൽമെന്റ് കോളനിയിൽ മോഹനനെ (50) പിന്നാലെ അറസ്റ്റ് ചെയ്തു. കുത്തേറ്റ എഎസ്ഐയെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കല്ലുങ്കലിലാണ് സംഭവം. വെൺപാല ചെറുമുട്ടത്തു വീട്ടിൽ സജി (54), കുറ്റൂർ തെങ്ങേലി മനീഷ് ഭവനിൽ വിജയൻ (56) എന്നിവരെ മോഹനൻ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കഴുത്തിലും പുറത്തും പരുക്കേറ്റ ഇവരെയും തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡിലൂടെ പോയ കുട്ടികളെ മോഹനൻ ഓടിക്കുന്നത് കണ്ട്‌ ചോദ്യം ചെയ്തതിനാണ് ഇരുവരെയും വെട്ടിയത്. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്നാണ് എഎസ്ഐ അനിരുദ്ധൻ ഉൾപ്പെട്ട നാലംഗ പൊലീസ് സംഘം എത്തിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ എഎസ്ഐയെ കുത്തിയത്. മറ്റു പൊലീസുകാർ ചേർന്ന് മോ​ഹനനെ ബല പ്രയോഗത്തിലൂടെ കീഴടക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com